തിരുവനന്തപുരം: ഗുഡ്സ് ട്രെയിനുകളുടെ പാളം തെറ്റല്‍ ആവര്‍ത്തിക്കുമ്ബോഴും ചരക്ക് വാഗണുകളുടെ സുരക്ഷ പരിശോധനക്കും ക്ഷമത ഉറപ്പുവരുത്താനും മതിയായ സംവിധാനങ്ങളില്ല.
രണ്ടാഴ്ചക്കിടെ, രണ്ടാമത്തെ ട്രെയിന്‍ അപകടത്തിനാണ് സംസ്ഥാനം സാക്ഷിയായത്. യാത്ര ട്രെയിനുകളുടെ സുരക്ഷക്ക് നല്കുന്ന പ്രാധാന്യം ചരക്ക് ട്രെയിനുകള്‍ക്കും നല്‍കണമെന്നാണ് വ്യവസ്ഥയെങ്കിലും ഇതും പലപ്പോഴും പാലിക്കുന്നില്ല.
പരിശോധനകള്‍ക്കായി നേരത്തേയുണ്ടായിരുന്ന ട്രെയിന്‍ എക്സാമിനര്‍ ഡിപ്പോകള്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി പലയിടങ്ങളിലും നിര്‍ത്തി. യാത്ര ആരംഭിക്കുന്നതിനുമുമ്ബ് ട്രെയിന്‍ എക്സാമിനര്‍ പരിശോധിച്ച് ഉറപ്പുവരുത്തി നല്കുന്ന ബ്രേക്ക് പവര്‍ സര്‍ട്ടിഫിക്കറ്റും ഇപ്പോള്‍ ഗുഡ്സ് ട്രെയിനുകളുടെ കാര്യത്തില്‍ നിര്‍ബന്ധമല്ല.
തിരുനെല്‍വേലിക്കും എറണാകുളത്തിനുമിടയില്‍ തിരുവനന്തപുരം, കൊല്ലം സ്റ്റേഷനുകളോട് ചേര്‍ന്ന് നേരത്തേ ചരക്ക് ട്രെയിനുകള്‍ക്കായി പ്രത്യേക പരിശോധന ഡിപ്പോകള്‍ പ്രവര്‍ത്തിച്ചിരുന്നു. ചെലവ് ചുരുക്കലിന്റെ പേരില്‍ രണ്ടും നിര്‍ത്തി. ബ്രേക്ക്, ആക്സിലുകള്‍, ചക്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന ശേഷി, യന്ത്രഭാഗങ്ങളുടെ തേയ്മാനം, ബാലന്‍സ് ഉറപ്പുവരുത്തുന്ന സ്പ്രിങ് സംവിധാനത്തിന്റെ ക്ഷമത എന്നിവയടക്കം പരിശോധിച്ചാണ് എക്സാമിനര്‍ സുരക്ഷ ഉറപ്പാക്കുന്നത്. നിലവില്‍ തിരുനെല്‍വേലിയില്‍നിന്ന് പുറപ്പെടുന്ന ചരക്ക് ട്രെയിനുകള്‍ക്ക് അറ്റകുറ്റപ്പണിയോ പരിശോധനയോ വേണ്ടിവന്നാല്‍ എറണാകുളത്തെത്തിയ ശേഷമേ സാധിക്കൂ.
ട്രെയിന്‍ ഓടുന്ന സമയത്തുതന്നെ പരിശോധന നടത്തുന്ന ‘റോളിങ് എക്സാമിനേഷനു’കളാണ് ഇപ്പോഴുള്ളത്. മിക്കവാറും സ്റ്റേഷനുകളോട് ചേര്‍ന്നാണ് ഇത്തരം പരിശോധന. സ്റ്റേഷനിലെത്തുമ്ബോള്‍ 15-20 കിലോമീറ്റര്‍ വേഗത്തിലാകും ചരക്കുവണ്ടികളുടെ ഓട്ടം. രണ്ടു വശങ്ങളിലും ജീവനക്കാര്‍ നിലയുറപ്പിച്ചാണ് തകരാറുണ്ടോയെന്ന് പരിശോധിക്കുന്നത്.
യാത്ര ട്രെയിനുകളില്‍ ബോഗിയിലോ മറ്റോ അസ്വാഭാവിക ശബ്ദമോ ചലനമോ അനുഭവപ്പെട്ടാല്‍ ശ്രദ്ധയില്‍പെടുത്താന്‍ യാത്രക്കാരുണ്ട്. എന്നാല്‍, ഗുഡ്സ് വാഗണുകളില്‍ ഇതിന് സംവിധാനമില്ല. യാത്ര ട്രെയിനുകളില്‍ ബോഗികള്‍ സമയബന്ധിമായ അറ്റകുറ്റപ്പണി നടത്തുമെങ്കിലും വാഗണുകളെ പരിഗണിക്കാറില്ല. ആലുവയിലെ ചരക്ക് ട്രെയിന്‍ അപകടത്തില്‍ രണ്ടു കോടിയിലേറെ രൂപയുടെ നഷ്ടമാണ് റെയില്‍വേ കണക്കാക്കുന്നത്.