കായംകുളം: കായംകുളത്തെ പ്രഥമ സംഘടിത ഇഫ്താര്‍ മൂന്ന് പതിറ്റാണ്ടിന്‍റെ നിറവില്‍. ദേശീയ പാതയോരത്ത് എം.എസ്.എം കോളജിനോട് ചേര്‍ന്ന് നില്‍ക്കുന്ന മസ്ജിദുല്‍ റഹ്മാനിലെ നോമ്ബുതുറയാണ് വിഭവ വൈവിധ്യങ്ങളാലും കാരുണ്യ പ്രവര്‍ത്തനങ്ങളാലും ശ്രദ്ധേയമാകുന്നത്.
യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമാണ് ഇവിടുത്തെ നോമ്ബുതുറ ഏറെ ആശ്വാസകരം. ബിരിയാണി, പൊറോട്ടയും ബീഫും, കപ്പയും മീന്‍ കറിയും, അരിപ്പത്തിരിയും മുട്ടക്കറിയും എന്നിങ്ങനെയാണ് ഓരോ ദിനവും നോമ്ബുകാര്‍ക്കായി ഒരുക്കുന്നത്.
നോമ്ബ് തുറക്കുന്ന സമയത്ത് ചായ, ഈത്തപ്പഴം, കിണ്ണത്തപ്പം, സമൂസ, തണ്ണിമത്തന്‍ തുടങ്ങിയ പഴവര്‍ഗങ്ങളുമായി രുചിയുടെ വൈഭവം ആസ്വദിക്കാം. കഴിഞ്ഞ കോവിഡ് കാലത്തെ റമദാനുകളിലും നോമ്ബുകാര്‍ക്കായി ഇവിടുത്തെ ഭക്ഷണ കലവറ സജ്ജമായിരുന്നുവെന്നതും മസ്ജിദ് റഹ്മാന്‍റെ പ്രത്യേകതയാണ്. നൂറോളം പേരാണ് ദിവസവും നോമ്ബുതുറക്ക് എത്തുന്നത്. ഇതോടൊപ്പം ജീവകാരുണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളിലും പള്ളി സജീവമാണ്. 250ലധികം നിര്‍ധന കുടുംബങ്ങളില്‍ നോമ്ബുതുറ വിഭവങ്ങളുമായി ഭക്ഷണക്കിറ്റുകള്‍ എത്തിച്ച് നല്‍കി. സാന്ത്വന പരിചരണം അടക്കമുള്ള പ്രവര്‍ത്തനങ്ങളിലും അണിയറ പ്രവര്‍ത്തകര്‍ സജീവമാണ്.
1992ലാണ് സംഘടിത ഇഫ്താറിന് പള്ളിയില്‍ തുടക്കമാകുന്നത്. മസ്ജിദ് പ്രസിഡന്‍റ് ഷംസദ്ദീന്‍ ചീരാമത്ത്, സെക്രട്ടറി നാസര്‍ പടനിലം, ഇഫ്താര്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷാജഹാന്‍ വടക്കേ തലക്കല്‍, കണ്‍വീനര്‍മാരായ അനസ് പുതുവന, മുബീര്‍ എസ്. ഓടനാട്, മുഹമ്മദ് കുഞ്ഞ് ചേരാവള്ളി എന്നിവര്‍ നേതൃത്വം നല്‍കുന്ന സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.