സ്ത്രീകളെ ഭർത്താക്കന്മാർ ദ്രോഹിക്കുന്ന കഥകളാണ് മിക്ക വിവാഹമോചന കേസുകളിലും അധികമായി കേൾക്കാറുള്ളത്. എന്നാൽ ഹോളിവുഡിൽ കൊടി കുത്തിയ ഒരു നടനെ നടി കൂടിയായ മുൻ ഭാര്യ മർദിച്ചതും അദ്ദേഹത്തിന്റെ വിരലിന്റെ അറ്റം മുറിഞ്ഞു പോയതുമൊക്കെ ഇപ്പോൾ ലോകം കേട്ടു കൊണ്ടിരിക്കുന്നു. ഭർത്താവിന്റെ പീഡനത്തെ കുറിച്ച് ഭാര്യയ്ക്കും ഏറെ പറയാനുണ്ട്. പക്ഷെ കഥയിലെ പുതുമ സ്ത്രീ പുരുഷനെ പീഡിപ്പിച്ചു എന്ന ആരോപണമാണ്.
‘Pirates of the Caribbean’ തുടങ്ങിയ വമ്പൻ ചിത്രങ്ങളിൽ കിടയറ്റ പുരുഷ വേഷങ്ങൾ ചെയ്ത നടൻ ജോണി ഡെപ്പിന്റെ മുൻ ഭാര്യ ആംബർ ഹേർഡ് അദ്ദേഹത്തെ മർദിച്ചെന്നു കോടതിയിൽ സമ്മതിക്കുകയും ചെയ്തിരുന്നു. ഡെപ്പ് അമിതമായി മദ്യപിക്കയും തന്നെ ആക്രമിക്കയും ചെയ്തുവെന്ന് അവർ ആരോപിച്ചു.
രസകരമായ വിഷയം, സുന്ദരിയും പ്രശസ്തയുമായ നടിയെക്കാൾ സഹതാപവും പിന്തുണയും നടന് ലഭിക്കുന്നു എന്നാണ്. സാമൂഹ്യ മാധ്യമങ്ങളാണ് അതിനു തെളിവ്. കുറ്റവാളി ആരെന്നു തീരുമാനിക്കേണ്ടത് തീർച്ചയായും കോടതി തന്നെ. സാമൂഹ്യ മാധ്യമങ്ങളൊന്നും കോടതിയുടെ തീർപ്പിനെ സ്വാധീനിക്കേണ്ടതില്ല. എന്നാൽ സ്വാഭാവികമായെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ നല്ലൊരു വിഭാഗം ആളുകൾ ഡെപ്പിനെ പിന്തുണയ്ക്കുന്നതായി കാണുന്നു. പ്രത്യേകിച്ച് നടന്റെ വനിതാ ആരാധകർ. ‘JusticeForJohnnyDepp’ എന്ന ഹാഷ്ടാഗിൽ 30 ലക്ഷത്തിലേറെപ്പേർ ടിക്‌റ്റോക്കിൽ മാത്രം അണി നിരന്നിട്ടുണ്ട്.
ആംബറിന് ഇത്തരത്തിലൊരു പിന്തുണ ലഭിച്ചിട്ടില്ല. അവരെക്കാൾ സഹതാപം ഡെപ്പിനു ലഭിച്ചു എന്ന നിഗമനം എത്ര ശരിയാണെന്നു നൂറു ശതമാനം തീർച്ചപ്പെടുത്താൻ വയ്യ. എങ്കിലും ‘JusticeForAmberHeard’ ഇത്രയും പിന്തുണ സമാഹരിച്ചിട്ടില്ല.
ഓസ്‌ട്രേലിയയിൽ നിന്നു വരെ ഡെപ്പിനു പിന്തുണയുമായി സ്ത്രീകളായ ആരാധകർ വിചാരണ കേൾക്കാൻ വിർജീനിയ കോടതിയിൽ എത്തിയിരുന്നു. പ്രശസ്ത നടൻ അലക് ബാൾഡ്വിന്റെ പുത്രിയും നടിയുമായ ഐർലൻഡ് ബാൾഡ്വിൻ ഇൻസ്റ്റാഗ്രാമിൽ ആംബറിനെതിരെ ആഞ്ഞടിച്ചു. “ഇത്തരം സ്ത്രീകൾ കുതന്ത്ര ശാലികളാണ്, നിർവികാരരാണ്. സ്ത്രീകളായതു കൊണ്ടു മാത്രം ഇരയുടെ വേഷം കെട്ടുന്നവർ.
“പുരുഷന്മാരും ഇരകളാവാറുണ്ട്. ജോണിക്കു ജീവിതവും മണവും തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.”
എന്നാൽ മൂന്നു ദിവസം നീണ്ട രാസലഹരി ഉപയോഗത്തിനൊടുവിലാണ് ഡെപ്പിന്റെ വിരലറ്റം മുറിഞ്ഞതെന്നു ആംബർ പറയുന്നു. അവരുടെ ഓഡിയോ, കോടതിയിൽ കേട്ടതിൽ, നടന്റെ ആക്രമണത്തെ കുറിച്ച് പറയുന്നുണ്ട്. “ലോകത്തോട് പറയൂ ജോണി, ജോണി ഡെപ്പ്, പുരുഷൻ, എന്നെയും വീട്ടിലെ അക്രമത്തിനു ഇരയാക്കിയെന്ന്.”
മറ്റൊരു ഓഡിയോയിൽ മദ്യവും ലഹരിയും ഉപേക്ഷിച്ചാൽ ജീവിതം നേരെയാക്കാമെന്നു ആംബർ ഡെപ്പിനോട് പറയുന്നുണ്ട്. ഡെപ്പിന്റെ മറുപടി ഇങ്ങിനെയാണ്: “ഞാൻ ഒരിക്കലും അങ്ങിനെ മാറാൻ ഉദ്ദേശിക്കുന്നില്ല.”
ആംബർ അപ്പോൾ പറയുന്നത്: “അതെനിക്കറിയാം.”
ആംബറിനു മാത്രമേ ലഹരി കൊണ്ട് ശല്യം ഉണ്ടായിട്ടുള്ളോ എന്ന് അവരുടെ അഭിഭാഷകൻ ചോദിച്ചപ്പോൾ ഡെപ്പ് പറഞ്ഞത് “എന്റെ മദ്യപാനം കൊണ്ട് പ്രശ്‌നം ഉണ്ടായിട്ടുള്ളത് എനിക്ക് മാത്രം” എന്നാണ്.
ആംബറിൽ നിന്ന് 10 കോടി ഡോളർ മാനനഷ്ടമാണ് ഡെപ്പ് ആവശ്യപ്പെടുന്നത്. തിങ്കളാഴ്ച്ച അദ്ദേഹത്തിന്റെ വിചാരണ കഴിഞ്ഞു. ഡെപ്പിന്റെ വിരൽ മുറിച്ചത് താനല്ല എന്നാണ് ആംബർ വിചാരണവേളയിൽ പറഞ്ഞു. എന്നാൽ അദ്ദേഹത്തെ മർദിച്ചു എന്നത് ‘അക്വമാൻ’ നടി സമ്മതിച്ചു. വിരൽ മുറിഞ്ഞപ്പോൾ അറ്റൻഡ് ചെയ്ത ഡോക്ടർ പറയുന്നത് മുറിഞ്ഞു പോയ കഷണം അടുക്കളയിൽ നിന്ന് കിട്ടി എന്നാണ്. എന്നാൽ എങ്ങിനെ മുറിഞ്ഞു എന്നറിയില്ല.