ചെങ്ങന്നൂര്‍: മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടം മോഷണക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
കേസിലെ പ്രതികളായ ശരത്കുമാര്‍, ഗീതാനന്ദന്‍, പി.ടി. ലിജു, സജീഷ്‌കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് നടപടി. കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ഇവരുടെ പരാതി. ക്ഷേത്ര ഭാരവാഹിത്വത്തിലുണ്ടായിരുന്ന ബി.ജെ.പി ജില്ല നേതാവറിയാതെ മോഷണം നടക്കില്ലെന്നും പരാതിയിലുണ്ട്.
കൈംബ്രാഞ്ച് സംഘം ശരത്കുമാറിന്റെ മൊഴിയെടുത്തു. അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.വി. ബെന്നി പറഞ്ഞു.
അപൂര്‍വലോഹമായ ഇറിഡിയമുണ്ടെന്ന് കരുതുന്ന താഴികക്കുടം മോഷ്ടിച്ചത് 2011 ഒക്ടോബര്‍ 20ന് പുലര്‍ച്ചയാണ് പുറത്തറിഞ്ഞത്. താഴികക്കുടത്തിന്റെ മകുടമാണ് അപഹരിച്ചത്. മൂന്നാംദിവസം സമീപത്തെ വീടിനടുത്തുനിന്ന് ഉപേക്ഷിച്ചനിലയില്‍ ഇത് കണ്ടെത്തി. ക്ഷേത്രഭരണസമിതി അത് പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. ഇറിഡിയത്തിന്റെ മൂല്യം അളക്കുകയായിരുന്നു കവര്‍ച്ചയുടെ ലക്ഷ്യമെന്നു പറയുന്നു. ഏകദേശം 4000 കോടി കിട്ടുമെന്നാണു പ്രചാരണമുണ്ടായത്. പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ മൂല്യം കണക്കാക്കി തിരികെവെക്കുകയായിരുന്നു ലക്ഷ്യമത്രേ. 2016 സെപ്റ്റംബര്‍ 29ന് വീണ്ടും മോഷണശ്രമം നടന്നു. താഴികക്കുടം ഇളക്കി താഴെയിട്ടെങ്കിലും കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. സുരക്ഷ കണക്കിലെടുത്ത് പുതിയ താഴികക്കുടമാണ് പിന്നീട് പ്രതിഷ്ഠിച്ചത്.
കുറ്റപത്രപ്രകാരം താഴികക്കുടത്തില്‍ ഇറിഡിയമുണ്ടെന്ന് 2018ല്‍ വാര്‍ത്ത പരന്നതോടെ അവകാശികളായി പലരുമെത്തിയിരുന്നു. താഴികക്കുടം മോഷ്ടിക്കപ്പെടാതിരിക്കാന്‍ ആദ്യഘട്ടത്തില്‍ ക്ഷേത്രത്തില്‍ 10 അംഗ സംഘത്തിന്റെ കാവലുണ്ടായിരുന്നു.
എന്നാല്‍, മോഷണം നടക്കുന്നതിന് ഒരാഴ്ച മുമ്ബ് ഇവരെയെല്ലാം മാറ്റി. സത്യസന്ധമായി മൊഴികൊടുത്തെങ്കിലും കമ്മിറ്റിക്കാര്‍ക്കെതിരെ ചെങ്ങന്നൂര്‍ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ചെയ്ത വൈരാഗ്യത്തില്‍ തന്നെ പ്രതിയാക്കുകയായിരുന്നെന്നും അഞ്ചാംപ്രതി ശരത്കുമാറിെന്‍റ പരാതിയില്‍ പറയുന്നു.