കടുത്തുരുത്തി: തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഉച്ചത്തില്‍ സംസാരിച്ചത് ഇഷ്ടപ്പെടാത്തതിന് രണ്ടുപേരെ മര്‍ദിച്ചു പരിക്കേല്പിച്ച കേസില്‍ ഒന്നാം പ്രതി കാണക്കാരി തുമ്ബക്കര ഭാഗത്ത് കണിയാംപറമ്ബില്‍ സുധീഷ് സുരേന്ദ്രന് (26) കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.സുധീഷിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ കൂടി പ്രതികളാണ്.
ഇവര്‍ ഒളിവിലാണ്. വധശ്രമത്തിനാണ് കേസെടുത്തത്.
കോതനല്ലൂര്‍ ജങ്ഷനില്‍ ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.കോതനല്ലൂര്‍ സ്വദേശികളായ പിക്അപ് ഡ്രൈവര്‍ ആണ്ടൂര്‍ വീട്ടില്‍ സാബു (54), സുഹൃത്ത് ഓലിക്കല്‍ വീട്ടില്‍ ഷാജി (56) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും ബാര്‍ ഹോട്ടലിന് സമീപത്തെ തട്ടുകടയിലിരുന്ന് സംസാരിച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന സുധീഷ് ഇവരെ ശാസിച്ചു.
ഒച്ചത്തില്‍ സംസാരിച്ചാല്‍ തല്ലുമെന്ന് ഭീഷിണിപ്പെടുത്തി. തുടര്‍ന്ന് സാബുവും ഷാജിയും ഭക്ഷണം കഴിക്കുമ്ബോള്‍, സുധീഷ് തന്റെ സുഹൃത്തുക്കളായ മറ്റു രണ്ടുപേരെക്കൂടി വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നു. തലക്ക് അടിയേറ്റതിനെ തുടര്‍ന്ന് ഇരുവരും സമീപത്തെ തുരുത്തേല്‍ സ്കറിയയുടെ വീട്ടിലേക്കു ഓടിക്കയറി. പുറകെയെത്തിയ മൂവര്‍ സംഘം സ്കറിയയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് സമീപത്തെ പാലപ്പറമ്ബില്‍ റോബിന് തോമസിന്റെ വീട്ടിലെത്തി കാറിന്റെ ചില്ല് കല്ലെറിഞ്ഞു തകര്‍ത്തു.