തിരുവനന്തപുരം: ചിന്തന്‍ ശിബിരിലെ ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങള്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
കേരളത്തിലെ കോണ്‍ഗ്രസിന് നിവര്‍ന്നുനില്‍ക്കാന്‍ പറ്റുന്ന ഊന്നുവടി എല്‍ഡിഎഫിനില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ലാവ്‌ലിന്‍ കേസിലും സ്വര്‍ണക്കടത്ത് കേസിലും രക്ഷപ്പെടാന്‍ മുഖ്യമന്ത്രി ഊന്നനില്‍ക്കുന്ന വടി ഞങ്ങള്‍ക്ക് ആവശ്യമില്ല. സമീപകാലത്ത് മുഖ്യമന്ത്രിക്ക് വല്ലാതെ അനിശ്ചിതത്വബോധമാണ് അതാണ് മറ്റുള്ളവരുടെ മേല്‍ കുതിരകേറാന്‍ ശ്രമിക്കുന്നത്. യുഡി.എഫ് അടിത്തറ വിപുലപ്പെടുത്തുമെന്ന് പറയുന്നതില്‍ മുഖ്യമന്ത്രി വേവലാതിപ്പെടേണ്ട കാര്യമില്ല. ഞങ്ങള്‍ തെറ്റുതിരുത്തി മുന്നോട്ടുപോകുന്നതില്‍ മുഖ്യമന്ത്രി എന്തിനാണ് പരിഹസിക്കുന്നത്. ഞങ്ങളുടെ ചിന്തന്‍ ശിബിരില്‍ ആര് പങ്കെടുത്തു, പങ്കെടുത്തില്ല എന്ന് അന്വേഷിക്കേണ്ട കാര്യം മുഖ്യമന്ത്രിക്കില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
തുടര്‍ ഭരണം കിട്ടിയപ്പോള്‍ കൂടെ കിട്ടിയ ധാര്‍ഷ്ട്യം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അതിനെ ചോദ്യം ചെയ്ത ജനങ്ങളെ അധികാരത്തിന്റെ ബുള്‍ഡോസര്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തി. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ എന്തിനാണ് ഭൂമി ഏറ്റെടുക്കാന്‍ പോയത്. ഭൂമി ഏറ്റെടുക്കാന്‍ വന്‍ തുക അനുവദിച്ചത് വഴി വലിയ അഴിമതിയാണ് നടക്കുന്നത്. അനാവശ്യമായ ധൂര്‍ത്താണ്. ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ലാത്ത പദ്ധതിയാണ്. അത് കേരളത്തിന്റെ പരിസ്ഥിതിയെ തകര്‍ക്കും കേരളത്തെ ശ്രീലങ്കയാക്കും. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തള്ളിപ്പറയല്‍ ഏല്‍ക്കാനുള്ള ജന്മമായി കെ.ടി ജലീല്‍ മാറി. ഒരു മാധ്യമ സ്ഥാപനത്തെ വിദേശത്ത് അടച്ചുപൂട്ടാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ഇടപെടല്‍ നടത്തിയതിനെ മുഖ്യമ്രന്തി ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകായുക്തയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ഈ ആരോപണങ്ങളെല്ലാം എന്ന വ്യക്തമാണ്.
കോണ്‍ഗ്രസ് വലതുപക്ഷമല്ല. നെഹറുവിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇടതുമുന്നണിക്ക് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുകയാണ്. കെ.എസ്.ആര്‍.ടിയെ അടച്ചുപൂട്ടി സ്വിഫ്ട് പോലെയുള്ള കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതും മുഖ്യമ്രന്തി പുറത്തിറങ്ങുമ്ബോള്‍ ആളുകളെ കരുതല്‍ കടങ്കലിലാക്കുക എന്നതൊക്കെ ഇടതുപക്ഷത്തിന്റെ മുഖമല്ല. ഇത് കേന്ദ്രത്തില്‍ മോദി നയിക്കുന്ന തീവ്ര വലതുപക്ഷത്തിന്റെ മുഖമാണ്.-വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി.