മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആവശ്യമില്ലന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍.
സുപ്രീം കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടന്ന തരത്തിലുള്ള സിബലിന്റെ പ്രസ്താവന പ്രത്യക്ഷത്തില്‍ കോടതിയെ അവഹേളിക്കുന്നതല്ലന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.
നീതിന്യായ വ്യവസ്ഥ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയാണ് തന്റെ വിമര്‍ശനത്തിലൂടെ അദേഹം നടത്തിയതെന്നും അഡ്വക്കറ്റ് വിനീത് ജിന്‍ഡാനിയെക്കയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. സിബല്‍ കോടതിയെ അധക്ഷേപിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വ്യക്തമാക്കി. സിബല്‍ പ്രകടിപ്പിച്ചത് അഭിപ്രായം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.
ഓഗസ്റ്റ് ആറിന് നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് എന്നീ സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പീപ്പിള്‍സ് ട്രിബ്യൂണലിലായിരുന്നു സുപ്രീകോടതിയെ കപില്‍ സിബല്‍ രൂക്ഷമായി വിമര്‍ശിച്ചത്.
‘ഈ വര്‍ഷം ഞാന്‍ സുപ്രീം കോടതിയില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കും. ഈ അന്‍പതു വര്‍ഷത്തിന് ശേഷവും എനിക്ക് ഈ വ്യവസ്ഥിതിയെക്കുറിച്ച് പ്രതീക്ഷയില്ല
സുപ്രീം കോടതി പുറപ്പെടുവിച്ച പുരോഗമനപരമായ വിധികളെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് മറിച്ചാണ്. സ്വകാര്യത സംബന്ധിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു.എന്നാല്‍ എപ്പോള്‍ വേണമെങ്കിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളുടെ വീട്ടിലേക്ക് വരാം. എവിടെയാണ് നിങ്ങളുടെ സ്വകാര്യത ? കപല്‍ സിബല്‍ ചോദിച്ചു.
2002ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു പലര്‍ക്കും പ്രത്യേക അന്വേഷണ സംഘം നല്‍കിയ ക്ലീന്‍ ചിറ്റ് ചോദ്യം ചെയ്ത് മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെയും കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകളെയും ഛത്തീസ്ഗഡില്‍ സുരക്ഷാ സേന നടത്തിയ നക്‌സല്‍ വിരുദ്ധ ഓപ്പറേഷനില്‍ 17 ആദിവാസികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് 2009-ല്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിനെയും അദ്ദേഹം എതിര്‍ത്തിരുന്നു.
സാകിയ ജാഫ്രിക്കും പിഎംഎല്‍എ നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്ത ഹര്‍ജിക്കാര്‍ക്കും വേണ്ടി ഹാജരായത് കപില്‍ സിബലാണ്. കുറച്ചു ജഡ്ജിമാര്‍ക്കു വേണ്ടി മാത്രമായി ഇത്തരം സെന്‍സിറ്റീവ് കേസുകള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നും വിധിയുടെ ഫലം എന്തായിരിക്കുമെന്ന് നിയമ സമൂഹത്തിന് അറിയാമെന്നും അദ്ദേഹം പരിപാടിക്കിടെ നടത്തിയ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. ‘ഞാന്‍ അന്‍പതു വര്‍ഷമായി പ്രാക്ടീസ് ചെയ്ത ഒരു സ്ഥാപനത്തെക്കുറിച്ച് ഇങ്ങനെ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. നമ്മള്‍ സംസാരിച്ചില്ലെങ്കില്‍ പിന്നെ ആരു സംസാരിക്കുന്നും അദേഹം ചോദിച്ചിരുന്നു.