ലേബർ ഡേ വാരാന്തത്തിൽ അമേരിക്കയുടെ പല നഗരങ്ങളിലായി 16 പേർ വെടിയേറ്റു മരിച്ചു. ഡസൻ കണക്കിന് ആളുകൾക്കു വെടി കൊണ്ടു പരുക്കേറ്റിട്ടുമുണ്ട്.
നാലോ അതിലധികമോ ആളുകൾ ഇരകളായ ഒൻപതു സംഭവങ്ങളെങ്കിലും ഇതിൽ ഉൾപ്പെടുന്നു. പത്തു പേർ ഈ അക്രമങ്ങളിൽ കൊല്ലപ്പെട്ടു. വിർജീനിയയിലെ നോർഫോക്ക്, സൗത്ത് കരോലിനയിൽ ചാൾസ്റ്റൺ, ഇല്ലിനോയിൽ ഷിക്കാഗോ എന്നീ നഗരങ്ങളിലാണ് പ്രധാനമായും ഇത്തരം അക്രമങ്ങൾ ഉണ്ടായത്.
ഷിക്കാഗോയിൽ 44 പേർക്കു വെടിയേറ്റെന്നു പൊലീസ് തിങ്കളാഴ്ച പറഞ്ഞു. അതിൽ ഏഴു പേർ മരിച്ചു. വെള്ളിയാഴ്ച്ച നിരവധി പേർ ചേർന്നു ആക്രമിച്ച 24കാരൻ കൊല്ലപ്പെട്ടു. മരിച്ചയാൾ വെസ്റ്റ് ഗാർഫീൽഡ് പാർക്കിൽ വഴിയോരത്തു നിൽക്കുകയായിരുന്നു.
അന്നു വൈകിട്ടു തന്നെ സൗത്ത് ഷിക്കാഗോയിൽ വഴിയേ നടന്നു പോയ 15കാരനെ നാലു പേർ വെടിവച്ചു. മൊത്തം 45 വെടിയുണ്ടകൾ. സൗത്ത് റസിൻ അവന്യുവിൽ നിരവധി തവണ വെടിയേറ്റ 21 വയസുള്ളയാൾ അന്നു രാത്രി തന്നെ മരിച്ചു.
ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ തിയറ്റസ് വൈറ്റ് (28) എന്നയാൾ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ തർക്കത്തെ തുടർന്ന് തോക്കിനിരയായി. രാത്രി 11.15നു വെസ്റ്റ് വുഡ്‌ലാനിൽ 29 വയസുള്ള ഒരാളെ വീട്ടിൽ വച്ചുണ്ടായ തർക്കത്തിനിടെ ആരോ വെടിവച്ചു കൊന്നു.
ന്യു യോർക്ക് സിറ്റിയിലെ ബ്രുക്ലിനിൽ വെടിയേറ്റ ഒരാൾ മരിച്ചുവെന്നു എൻ യു പി ഡി അറിയിച്ചു. വെള്ളിയാഴ്ചയ്ക്കു ശേഷം ഗോഥമിൽ 22 പേർക്കു വെടി കൊണ്ടു.
ഫിലാഡൽഫിയയിൽ വെള്ളിയാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിൽ 27 പേർക്ക് വെടിയേറ്റതായി പൊലീസ് പറഞ്ഞു. എട്ടു പേർ മരിച്ചെന്നാണു കണക്ക്. ഫോക്സ് ന്യൂസ് പറയുന്നത് 72 മണിക്കൂറിനിടെ 29 പേർക്കു വെടിയേറ്റു എന്നാണ്. അതിൽ 9 പേർ മരിച്ചു.
മിനസോട്ടയിലെ സെയ്‌ന്റ് പോളിൽ വെടിയേറ്റ മൂന്നു പേർ മരിച്ചു. ഞായറാഴ്ച നടന്ന വെടിവയ്പ്പിൽ രണ്ടു പേർക്കു പരുക്കേറ്റിട്ടുമുണ്ട്.