നോർത്ത് കാരോളിനയിലെ റാളിയിൽ ഒരു പൊലീസ് ഓഫീസർ ഉൾപ്പെടെ അഞ്ചു പേരെ വെടിവച്ചു കൊന്ന പ്രതി പിടിയിലായി. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചു മണിയോടെ ന്യൂസ് റിവർ ഗ്രീൻവേയിൽ നിരവധി പേർക്കു നേരെ നിറയൊഴിച്ച ഒരാളെ പിടിച്ചതായി പൊലീസ് അറിയിച്ചുവെന്നു മേയർ മേരി-ആൻ ബാൾഡ്വിൻ പറഞ്ഞു.
വെടിയേറ്റവരെ വെയ്‌ക്മെഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചു പേർ മരിച്ചു. കൊല്ലപ്പെട്ട പൊലീസ് ഓഫിസർ ഡ്യൂട്ടിയിൽ ആയിരുന്നില്ല. അദ്ദേഹം ജോലിക്കു പോകുന്ന വഴി പ്രതി തടഞ്ഞു നിർത്തിയെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിവച്ച ശേഷം തന്റെ വീട്ടു മുറ്റത്തു കൂടി പ്രതി ഓടിപ്പോയെന്നു റോബർട്ട് എന്ന ഒരാൾ പറഞ്ഞു.
അയാളുടെ കൈയ്യിൽ നീണ്ട കുഴലുള്ള തോക്കുണ്ടായിരുന്നു. കാമോഫ്ലാഷ് ആണ് ധരിച്ചിരുന്നത്. ബാക്ക് പാക്കും കാമോഫ്ലാഷ് ആയിരുന്നു. വെള്ളക്കാരനാണ്, കൗമാര പ്രായമാണ്.
വെടിവെയ്പുണ്ടായ ഹെഡിങ്ങാം പരിസരത്തു നിറയെ പോലീസ് വാഹനങ്ങളും ആംബുലൻസുകളും എത്തി. പരിസരപ്രദേശത്തുള്ളവർ വീടുകളിൽ തന്നെ കഴിയണമെന്നു പൊലീസ് നിർദേശിച്ചു.
സംഭവം നടന്നു മൂന്നു മണിക്കൂറിനു ശേഷം ഒരു ഗരാജിൽ നിന്നു പിടികൂടിയ പ്രതിയുടെ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. രാത്രി എട്ടു മണിയോടെയാണ് പ്രതിയെ വീട്ടിൽ നിന്നു കസ്റ്റഡിയിൽ എടുത്തത്.
ബാൾഡ്വിനോട് സംസാരിച്ചെന്നു ഗവർണർ റോയ് കൂപ്പർ പറഞ്ഞു. ഈസ്റ്റ് റാളിയിൽ ഉണ്ടായ സ്ഥിതിവിശേഷം കൈകാര്യം ചെയ്യാൻ സംസ്ഥാന പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്.
“ഇത് റാളി നഗരത്തിനു ദുഖകരമായ ദിവസമാണ്,” ബാൾഡ്വിൻ പറഞ്ഞു. “ഇത് ദുരന്തമാണ്. പൊലീസിനും ഒരു ജീവൻ നഷ്ടമായി.
“ഈ പ്രാകൃതമായ അക്രമം അമേരിക്കയിൽ തുടരാൻ പാടില്ല. ഇത് നിർത്താൻ നമ്മൾ ഇനിയും ഒട്ടേറെ ചെയ്യാനുണ്ട്.”