ന്യു യോർക്ക് ലോംഗ് ഐലൻഡിൽ 16 മത് അസംബ്ലി ഡിസ്ട്രിക്ടിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഇന്ത്യൻ അമേരിക്കൻ വിഭൂതി ഝ (70) തന്റെ ഇസ്ലാം-സിക്ക് വിരുദ്ധ വിദ്വേഷ ട്വീറ്റുകൾക്കു മാപ്പു ചോദിച്ചു. ഡെമോക്രാറ്റിക് ഗവർണർ കാത്തി ഹോക്കലും നാസോ റിപ്പബ്ലിക്കൻ നേതൃത്വവും അപലപിച്ചതിനു പിന്നാലെയാണ് സ്‌ഥാനാർത്ഥിയുടെ ഖേദ പ്രകടനം ഉണ്ടായത്.
ഹോക്കൽ പറഞ്ഞു: “വംശീയതയോ ഇസ്ലാം വിരുദ്ധ വിദ്വേഷമോ ന്യു യോർക്കിന്റെ മൂല്യങ്ങളല്ല. ഞാൻ ഈ വിദ്വേഷത്തെ ശക്തമായി അപലപിക്കുന്നു. അതിനു നമ്മുടെ സംസ്ഥാനത്തു ഇടമില്ല.”
നാസോ റിപ്പബ്ലിക്കൻ വക്താവ് മൈക്ക് ഡീറി പ്രസ്താവനയിൽ പറഞ്ഞു: “എല്ലാ വിദ്വേഷ നടപടികളെയും വിദ്വേഷഭാഷണത്തെയും ഞങ്ങൾ ശക്തമായി എതിർക്കുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന വിദ്വേഷം നിറഞ്ഞ, അറപ്പുണ്ടാക്കുന്ന, ട്വീറ്റുകൾക്കു ഇരയാവുന്ന മുസ്ലിം-സിഖ് സമുദായങ്ങളോട് ഒപ്പമാണ് ഞങ്ങൾ.
“ഈ വൃത്തികെട്ട വിദ്വേഷ പ്രകടനത്തെ നാസോ കൗണ്ടി റിപ്പബ്ലിക്കൻ കമ്മിറ്റി ശക്തമായി അപലപിക്കുന്നു.”
നിലവിലുള്ള ഡെമോക്രാറ്റിക് അസംബ്ലി അംഗം ജീന സിലിറ്റിക്കെതിരെ മത്സരിക്കാൻ ഝയെ തിരഞ്ഞെടുത്തത് എന്തടിസ്ഥാനത്തിലാണ് എന്ന ചോദ്യത്തിനു ഡീറി മറുപടി പറഞ്ഞില്ല.
2019 നവംബർ 17നു ഝയുടെ ട്വീറ്റിൽ പറഞ്ഞത് ഇങ്ങിനെ: “നിർഭാഗ്യമെന്നു പറയട്ടെ, ഇസ്ലാമിനു പരസ്പര ധർമം, അന്യരോടു ആദരം എന്നീ സങ്കല്പങ്ങളില്ല. ശരിഅ നിയമത്തോടുള്ള അടിമത്തം പോയാൽ മാത്രമേ മാറ്റങ്ങൾ ഉണ്ടാവൂ. തീവ്രവാദം ഇസ്ലാമിക വേദങ്ങളുടെ തന്നെ ഭാഗമാണ്. അത് എല്ലാവരും നടപ്പാക്കുകയും ചെയ്യുന്നു.”
പിന്നീട് 2020 ഡിസംബർ 13 ന്: “ഹിന്ദുക്കൾ എല്ലാറ്റിനെയും ഉൾകൊള്ളുന്ന വിശ്വാസം നടപ്പാക്കുന്നു. ക്രിസ്തു മതവും ഇസ്ലാമും അങ്ങിനെയല്ല. അവർ സ്വന്തം മേധാവിത്വമെന്ന വ്യാജ സങ്കല്പത്തിൽ ഉറച്ചു നില്കുന്നു. അവരുടെ ഉത്സവങ്ങൾ ആഘോഷിക്കുന്നത് ഹിന്ദുക്കളെ താഴ്ത്തിക്കെട്ടാൻ ലക്ഷ്യമിട്ടാണ്.”
രണ്ടാഴ്ച കഴിഞ്ഞു 2020 ഡിസംബർ 28നു വിദ്വേഷം സിഖുകാരോടായിരുന്നു. “യുഎസ് കുടിയേറ്റത്തിനുള്ള സിഖ് തട്ടിപ്പറി സംഘം യഥാർഥമാണ്. അത് തുറന്നു കാട്ടണം. ആ വ്യാജ അഭയാർത്ഥികൾ ഇന്ത്യക്കെതിരെ എല്ലാ വിധ പ്രതിഷേധത്തിനും നിർബന്ധിതരാവുന്നു.”
വെള്ളിയാഴ്ച്ച ഈ ട്വീറ്റുകളെ കുറിച്ച് ചോദിച്ചപ്പോൾ സ്ഥാനാർഥി പറഞ്ഞു: “ഞാൻ അഗാധമായി ഖേദിക്കുന്നു.” പോർട്ട് വാഷിംഗ്‌ടണിൽ താമസിക്കുന്ന അദ്ദേഹം ആ ട്വീറ്റുകൾ നീക്കം ചെയ്യുകയും മാപ്പു ചോദിക്കയും ചെയ്തു.
വൈവിധ്യത്തിൽ ഐക്യം കണ്ടെത്തുകയാണ് തന്റെ ദൗത്യമെന്നു അദ്ദേഹം പറഞ്ഞു. എന്നാൽ ചില ട്വീറ്റുകൾ ചില വ്യക്തികളെയും വിഭാഗങ്ങളെയും ഞാൻ ഉദ്ദേശിക്കാത്ത വിധം അവ പ്രകോപിപ്പിച്ചു.
“സ്വാഗതാർഹമല്ലാത്ത എന്റെ എല്ലാ ട്വീറ്റുകളുടെയും പേരിൽ മാപ്പു ചോദിക്കുന്നു. ഈ അനുഭവത്തിൽ നിന്നു പഠിക്കാൻ ഞാൻ ഉറച്ചിട്ടുണ്ട്.
സിലിറ്റി (44) പറഞ്ഞു: “എന്റെ എതിരാളി നമ്മുടെ മുസ്ലിം-സിഖ് അയൽക്കാർക്കെതിരെ വിദ്വേഷം നിറഞ്ഞ ഭാഷ ഉപയോഗിച്ചതായി കാണുന്നു. അതിൽ ഖേദമുണ്ട്.”