കേസ് വിചാരണഘട്ടത്തിലെന്നും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും കർണാടകം സുപ്രീംകോടതിയിൽ അറിയിച്ചു. ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് കർണാടകത്തിന്റെ വാദം അംഗീകരിച്ചുകൊണ്ട് മഅദനിയുടെ ഹർജി തള്ളുകയായിരുന്നു.
ബെംഗളൂരു നഗരത്തിന് പുറത്തുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും മഅദ്നി ആവശ്യപ്പെട്ടിരുന്നു.
ബംഗളൂരു സ്‌ഫോടനക്കേസിലാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി വേണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബെംഗളൂരുവില്‍ കഴിയുകയാണ് അദ്ദേഹം. ജാമ്യവ്യവസ്ഥകള്‍ പൂര്‍ണമായി പാലിച്ചാണ് താന്‍ കഴിയുന്നതെന്നും ഒട്ടനവധി രോഗങ്ങള്‍ മൂലം വലിയ പ്രയാസം നേരിടുന്നുവെന്നും ഹർജിയിൽ പറഞ്ഞു. അടുത്തിടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം സര്‍ജറിക്ക് വിധേയമായി. കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തില്‍ വിചാരണ നടപടിക്രമങ്ങള്‍ നീളാനുള്ള സാധ്യതയുണ്ട്. തന്‍റെ സാന്നിധ്യം ആവശ്യമില്ലാതെ ഇനിയുള്ള വിചാരണ നടപടിക്രമങ്ങള്‍ തുടരാൻ കഴിയും. ആവശ്യമാകുമ്പോഴൊക്കെ കോടതിയില്‍ ഹാജരാകും. രോഗിയായ പിതാവിനെ സന്ദര്‍ശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, 2014ല്‍ മഅദനിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിക്ക് ഉറപ്പു നല്‍കിയിരുന്നു. എന്നാൽ, ഇത് പാലിക്കപ്പെട്ടിട്ടില്ല. ബെംഗളൂരു സ്‌ഫോടനക്കേസ് വിചാരണ നടത്തുന്ന കോടതി ആ കേസിന് മാത്രമായുള്ള പ്രത്യേക കോടതിയാണ്. എന്നിട്ട് കൂടി സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ തുടരുന്നതിനാല്‍ കേസ് വളരെ മന്ദഗതിയിലാണ് നടക്കുന്നത്. പ്രതേക കോടതി തന്നെ രണ്ടുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കമെന്ന് സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പ് പോലും പാലിച്ചില്ലെന്നും ഹർജിയില്‍ മഅദനി ചൂണ്ടിക്കാട്ടിയിരുന്നു.