വിവിധ സർക്കാർ ഓഫീസുകൾ മുഖേന നടപ്പാക്കേണ്ട പ്രവാസികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് സംവിധാനം സർക്കാർ ലഭ്യമാക്കണം എന്ന ശുപാർശ രണ്ടാം ലോക കേരള സഭയിൽ പ്രവാസി പ്രതിനിധികൾ ഉന്നയിച്ചിരുന്നു. പ്രവാസികൾക്കായി എല്ലാ ജില്ലാ കളക്ടറേറ്റുകളിലും പ്രവാസി സെല്ലുകൾ ആരംഭിക്കുമെന്ന് മൂന്നാം സമ്മേളനത്തിൽ ബഹു. റവന്യൂ മന്ത്രി അറിയിച്ചിരുന്നു.
റവന്യൂ – സർവ്വേ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവാസി മലയാളികളുടെ അപേക്ഷകളും പരാതികളും നിവേദനങ്ങളും സ്വീകരിക്കുന്നതിനും നടപടികൾ കൈക്കൊള്ളുന്നതിനുമായി പ്രവാസിമിത്രം എന്ന ഓൺലൈൻ പോർട്ടൽ സർക്കാർ ആരംഭിച്ചിരിക്കുന്നു. പോർട്ടൽ മുഖേന ലഭിക്കുന്ന അപേക്ഷകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് പ്രവാസി സെല്ലുകളും ആരംഭിച്ചു.
രണ്ടാം ലോക കേരള സഭയിൽ ഉയർന്നു വന്ന പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. കേരളത്തിലെ വിവിധ ഓഫീസുകളിൽ പ്രവാസികൾ സമർപ്പിക്കുന്ന അപേക്ഷകളുടെ തൽസമയ സ്ഥിതി വിവരങ്ങൾ അറിയുന്നതിനും അപാകതകൾ ഉണ്ടെങ്കിൽ യഥാസമയം പരിഹരിക്കുന്നതിനും നിലവിൽ സംവിധാനമില്ലാത്തതിന്റെ ബുദ്ധിമുട്ട് ലോക കേരള സഭയിൽ അവതരിപ്പിക്കുകയുണ്ടായി. ഇതിന് ഒരു പരിഹാരമെന്ന നിലയിൽ റവന്യൂ- സർവ്വേ വകുപ്പുകളിലെ വിവിധ വിഷയങ്ങൾ സംബന്ധിച്ച അപേക്ഷകളും പരാതികളും, നിവേദനങ്ങളും സ്ഥീകരിക്കുന്നതിനും അവയിൽ സ്വീകരിക്കുന്ന നടപടികൾ യഥാസമയം അപേക്ഷകനെ അറിയിക്കുന്നതും ലക്ഷ്യമിട്ടാണ് റവന്യുവകുപ്പ് ‘പ്രവാസിമിത്രം’ എന്ന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത് .
റോയി മുളകുന്നം