മസ്കത്ത്: ബലിപെരുന്നാള്‍ ആഘോഷിക്കാനായി ജി.സി.സി രാജ്യങ്ങളില്‍നിന്ന് ഒമാനിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു. സുല്‍ത്താനേറ്റിലെ തണുപ്പ് കുറഞ്ഞ പ്രദേശമായ ജബല്‍ അഖ്ദര്‍, ജബല്‍ ശംസ്, സലാല തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കൂടുതല്‍ ആളുകളും എത്തുന്നത്.
ജി.സി.സി പൗരൻമാരും മലയാളികളടക്കമുള്ള പ്രവാസികളും സുല്‍ത്താനേറ്റിന്‍റെ ഭംഗി ആസ്വദിക്കാൻ എത്തുന്നുണ്ട്. മലയാളികളടക്കമുള്ളവര്‍ ദിവസങ്ങള്‍ക്ക് മുന്നേ ഒമാനിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെയാണ് കഴിയുന്നത്. ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നതാണ് മലയാളികളടക്കമുള്ള പ്രവാസികളെ നാട്ടിലേക്കുള്ള പെരുന്നാള്‍ യാത്ര മാറ്റി ഒമാൻപോലുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാൻ നിര്‍ബന്ധിതരാക്കിയത്. കുടുംബവുമായി കഴിയുന്നവര്‍ക്ക് നാട്ടില്‍പോയി വരാൻ ലക്ഷങ്ങളാണ് ടിക്കറ്റ് ഇനത്തില്‍ മാത്രം ചെലവ് വരുന്നത്.
ഖത്തര്‍, സൗദി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് കൂടുതലും ആളുകള്‍ എത്തിയിരിക്കുന്നത്. ഖരീഫ് കാലം ആരംഭിച്ചതിനാല്‍ സലാലയാണ് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. ഇത്തവണ സൗദി, ഖത്തര്‍ സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നതും ഒമാനെയാണ്. യു.എ.ഇയില്‍നിന്നുള്ള സന്ദര്‍ശകരിലേറെയും റോഡ് മാര്‍ഗമാണ് സുല്‍ത്താനേറ്റിലേക്ക് എത്തുന്നത്. ദുബൈ ഒമാന്‍ ബോര്‍ഡറായ ഹത്തയിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച വൈകീട്ട് മുതല്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഒമാന്‍റെ പ്രകൃതിഭംഗിയും ആതിഥ്യമര്യാദയുമൊക്കെയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണം.