മുംബൈ: മഹാരാഷ്‌ട്രയിലെ 53 എന്‍.സി.പി. നിയമസഭാ സാമാജികരില്‍ 30 പേരും പ്രത്യക്ഷത്തില്‍ അജിത് പവാറിനെ പിന്തുണയ്‌ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്.
എന്നാല്‍, 40 പേര്‍ അജിത് പവാറിന് പിന്തുണ നല്‍കിയതായി ചില വൃത്തങ്ങള്‍ അവകാശപ്പെട്ടു. കൂറുമാറ്റ നിരോധന നിയമത്തിലെ അയോഗ്യത മറികടക്കാന്‍ അജിത്തിന് വേണ്ടത് 36-ലധികം (മൂന്നില്‍ രണ്ട്) എം.എല്‍.എമാരുടെ പിന്തുണ. മഹാരാഷ്‌്രട നിയമസഭയിലെ പ്രതിപക്ഷനേതൃസ്‌ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാര്‍ പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മറുകണ്ടം ചാട്ടം.
ഈ രാഷ്‌ട്രീയ അട്ടിമറിയുടെ ഫലമായി മഹാരാഷ്‌ട്ര മന്ത്രിസഭയില്‍ ഇപ്പോള്‍ ബി.ജെപിക്കും ശിവസേനയ്‌ക്കും എന്‍.സി.പിക്കും ഒമ്ബതുവീതം അംഗങ്ങളായി. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള കണക്കാണിത്. മന്ത്രിസഭയില്‍ പരമാവധി 43 അംഗങ്ങളേ പാടുള്ളൂ. എന്നാല്‍, മന്ത്രിസഭാ വികസനം വൈകാതെയുണ്ടാകുമെന്നാണ് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പ്രഖ്യാപനം. അജിത് പവാറിന്റെ തീരുമാനം എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ് വിഭാഗം കൂട്ടുകെട്ടായ മഹാ വികാസ് അഘാഡി സഖ്യത്തിനും പ്രഹരമായി. ഏക്‌നാഥ് ഷിന്‍ഡെയും 40 സേനാ നേതാക്കളും സഖ്യത്തില്‍നിന്ന് പുറത്തുപോകുകയും ബി.ജെ.പി പിന്തുണയോടെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാകുകയും ചെയ്‌തതിനു പിന്നാലെയാണ് രണ്ടാമതും സമാന സംഭവവികാസം.
ഭരണഘടനയുടെ പത്താം ഷെഡ്യൂളിലാണ് കൂറുമാറ്റ നിരോധന നിയമം. നിയമസഭാംഗങ്ങള്‍ അവരുടെ രാഷ്‌്രടീയ പാര്‍ട്ടികളില്‍ നിന്ന് കൂറുമാറുന്നത് തടയാനാണിത്. 1985-ല്‍ ആണ് നിയമം കൊണ്ടുവന്നത്. സ്വമേധയാ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുകയോ പാര്‍ട്ടിവിപ്പിന് എതിരായി വോട്ട് ചെയ്യുകയോ ചെയ്യുന്ന പാര്‍ലമെന്റേറിയന്‍മാരെയോ നിയമസഭാംഗങ്ങളെയോ അയോഗ്യരാക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് ഇതില്‍ വിശദീകരിക്കുന്നത്.
കൂറുമാറ്റ വിരുദ്ധ നിയമത്തിനു രണ്ട് ഒഴിവാക്കലുകളുണ്ട്. ഒരു രാഷ്‌്രടീയ പാര്‍ട്ടിയിലെ മൂന്നിലൊന്ന് നിയമസഭാംഗങ്ങള്‍ അതില്‍നിന്ന് രാജിവയ്‌ക്കുകയോ അല്ലെങ്കില്‍ മൂന്നില്‍ രണ്ട് നിയമസഭാംഗങ്ങള്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളാണ് ഇവ.