കൊച്ചി: ഫലവൃക്ഷങ്ങളുടെ കൊമ്ബുകളില്‍ വേര് പിടിപ്പിച്ച് തൈകളാക്കി വിറ്റ് എറണാകുളം എരൂര്‍ സ്വദേശി അനില്‍ കുമാര്‍ ( 50 ) കൊയ്യുന്നത് വര്‍ഷം 10 ലക്ഷത്തിലേറെ !
എയര്‍ ലെയറിംഗ് വിദ്യയിലൂടെയാണ് വേര് പിടിപ്പിക്കല്‍. സാധാരണ ഫലവൃക്ഷത്തൈകള്‍ വളരാൻ മാസങ്ങളും വര്‍ഷങ്ങളും വേണ്ടിവരും. എയര്‍ലെയറിംഗിലൂടെ ആഴ്ചകള്‍ക്കുള്ളില്‍ വലിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം. അതിവേഗം കായ്‌ക്കുകയും ചെയ്യും.
ചെറു മരക്കൊമ്ബില്‍ ഒരിഞ്ച് നീളത്തില്‍ ചുറ്റിലും തൊലി ചെത്തി മാറ്റും. അവിടെ വേര് വളരാനുള്ള റൂടെക്‌സ് ഹോര്‍മോണ്‍ പൊടി ഒരു നുള്ള് തേച്ച് പിടിപ്പിക്കും. മാസങ്ങളോളം വെള്ളത്തിലിട്ട് കുതിര്‍ത്ത ചകിരിത്തൊണ്ടില്‍ ചാണകപ്പൊടി നിറച്ച് പൊതിഞ്ഞ് കെട്ടും. വേര് പിടിക്കാൻ മാവിന് ഒന്നര മാസം. പേരയില്‍ ഒരു മാസം. ചാമ്ബയില്‍ 15 ദിവസം.അപ്പോള്‍ ലെയറിന് താഴെ മുറിച്ച് ഗ്രോബാഗില്‍ നടും.
മഴക്കാലത്താണ് എയര്‍ ലെയറിംഗ് ഫലപ്രദം. ഒരേക്കറിലെ 30മാവും 20 ചാമ്ബയും 10 പേരയുമാണ് അനിലിന് ലാഭം നല്‍കുന്നത്. മൂവാണ്ടൻ, കൊളമ്ബ്, നീലൻ, പ്രിയൂര്‍, ചന്ദ്രക്കാരൻ, കല്ലുകെട്ടി മാവുകളിലാണ് പ്രധാന കൃഷി. ഒരു തൈയ്‌ക്ക് റൂട്ടെക്‌സ് പൊടി, ചകിരിത്തൊണ്ട്, പ്ലാസ്റ്റിക് വള്ളി, ഗ്രോബാഗ് ഉള്‍പ്പെടെ 20 രൂപയാകും. ഒരു സീസണില്‍ 1,000 ചാമ്ബയും 1,500 മാവും 200 പേരയും തയ്യാറാക്കും.
വരുമാനം – മാവ് 7-10 ലക്ഷം. ചാമ്ബ മൂന്ന് ലക്ഷം. പേര 60,000. സീസണിലെ ചെലവ് വെറും മൂന്ന് ലക്ഷം രൂപ. (സഹായിയായ അന്യസംസ്ഥാന തൊഴിലാളിയുടെ കൂലി ഉള്‍പ്പെടെ). വലിപ്പമനുസരിച്ച് 500, 700, 1,000 രൂപ നിരക്കിണ് മാവിൻ തൈ വില്‍പ്പന. പേരയും ചാമ്ബയും 300 രൂപ. കെട്ടിട നിര്‍മ്മാണവും വസ്തുവില്പനയുമാണ് അനിലിന്റെ പ്രധാന തൊഴില്‍. അതിനിടയിലാണ് എയര്‍ലെയറിംഗ്.
ഭാര്യ സൈജ. മകള്‍ നന്ദന എൻജിനിയറിംഗ് വിദ്യാര്‍ത്ഥി. ”ലാഭകരമായ കൃഷിരീതിയാണ്. നന്നായി ചെയ്താല്‍ ലാഭം ഉറപ്പ്.”
അനില്‍കുമാര്‍