കുവൈത്ത് സിറ്റി: വിസയില്ലാതെ രാജ്യത്ത് അനധികൃതമായി തങ്ങിയ 62 ശ്രീലങ്കൻ പൗരന്മാരെ കുവൈത്തിലെ ശ്രീലങ്കൻ എംബസി താല്‍ക്കാലിക പാസ്‌പോര്‍ട്ടില്‍ രാജ്യത്തേക്ക് തിരിച്ചയച്ചു.
ഇവരില്‍ 59 പേര്‍ വീട്ടുജോലിക്കാരായ സ്ത്രീകളും മൂന്നു പേര്‍ പുരുഷ ഗാര്‍ഹിക തൊഴിലാളികളുമാണ്. ഗാര്‍ഹിക സേവനത്തിനായി കരാറെടുത്ത വീടുകളില്‍നിന്ന് പുറത്തിറങ്ങി താല്‍ക്കാലിക അഭയകേന്ദ്രങ്ങളില്‍ താമസിച്ച് വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരായിരുന്നു ഇവരെന്ന് കുവൈത്തിലെ ശ്രീലങ്കൻ എംബസി വക്താവ് പറഞ്ഞു. നാട്ടിലേക്ക് മടങ്ങാൻ താല്‍പര്യം കാണിച്ച് ഇവര്‍ കുവൈത്തിലെ ശ്രീലങ്കൻ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
രണ്ടായിരത്തിലധികം ശ്രീലങ്കൻ ഗാര്‍ഹിക തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി കുവൈത്തിലെ ശ്രീലങ്കൻ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാരെ കുവൈത്തിലെ ശ്രീലങ്കൻ എംബസി, പൊലീസ്, ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാര്‍ട്മെന്റ്, കോടതികള്‍ എന്നിവയുടെ നടപടികള്‍ക്കു ശേഷമാണ് താല്‍ക്കാലിക പാസ്‌പോര്‍ട്ട് തയാറാക്കി രാജ്യത്തേക്ക് തിരിച്ചയക്കുന്നത്.