കോട്ടയം: പാര്‍ട്ട് ടൈം സ്വീപ്പറായ സതിയമ്മയെ പിരിച്ചുവിട്ടതിനെച്ചൊല്ലി പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷനേതാവ് വി.ഡി.
സതീശൻ അടക്കം 25 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഈസ്റ്റ് പൊലീസ് സ്വമേധയ കേസെടുത്തു.
വി.ഡി. സതീശനുപുറമെ എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ജെബി മേത്തര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എല്‍.എ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ്, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോണ്‍ കൊല്ലാട്, ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്, മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡന്‍റ് ബെറ്റി തോമസ്, മഹിള കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, ജില്ല വൈസ് പ്രസിഡന്‍റ് ലത, കോട്ടയം നഗരസഭ കൗണ്‍സിലര്‍ ബിന്ദു സന്തോഷ് കുമാര്‍, വിജയപുരം പഞ്ചായത്ത് അംഗം സിസി ബോബി, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, രാഹുല്‍ മാങ്കൂട്ടത്തില്‍, കുഞ്ഞ് ഇല്ലംപള്ളി, ജെജി പാലയ്ക്കലോടി, കണ്ടാലറിയാവുന്ന ഒമ്ബത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
കഴിഞ്ഞ 22നാണ് തന്നെ പിരിച്ചുവിട്ടതിനെതിരെ സതിയമ്മ ഭര്‍ത്താവ് രാധാകൃഷ്ണനൊപ്പം മൃഗാശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. ഇവര്‍ക്ക് പിന്തുണയുമായെത്തിയതായിരുന്നു നേതാക്കള്‍. കോമ്ബൗണ്ടിനുള്ളില്‍ അന്യായമായി കടന്ന് സംഘം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്നതാണ് കുറ്റം.
ഐശ്വര്യ കുടുംബശ്രീ മുൻ അംഗം ലിജിമോളുടെ പരാതിയില്‍ സതിയമ്മ, കുടുംബശ്രീ പ്രസിഡന്‍റ് സുധ മോള്‍, സെക്രട്ടറി ജാനമ്മ, മൃഗാശുപത്രിയിലെ അസി. ഫീല്‍ഡ് ഓഫിസര്‍ ബിനുമോൻ എന്നിവര്‍ക്കെതിരെ വ്യാജരേഖ ചമക്കല്‍, ആള്‍മാറാട്ടം, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നേരത്തേ കേസെടുത്തിരുന്നു.