തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയും പാര്‍ട്ടി പ്രചാരണവേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുമുള്ള ശ്രമത്തിനെതിരെ നിയമനടപടികളുമായി അച്ചു ഉമ്മൻ.
നടപടി ആവശ്യപ്പെട്ട് വനിത കമീഷനിലും സൈബര്‍ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ പരാതി നല്‍കി.
ജോലിയെയും പ്രഫഷനലിസത്തെയും സ്ത്രീത്വത്തെയും അപമാനിക്കുകയും നിന്ദ്യമായ രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതുമായ സാഹചര്യത്തിലാണ് അച്ചു ഉമ്മൻ നിയമനടപടി സ്വീകരിക്കുന്നത്. നേരേത്ത, ഉറവിടം വ്യക്തമല്ലാത്ത കുപ്രചാരണം ആയിരുന്നുവെങ്കില്‍ പിന്നീട് രീതി മാറിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്ന സെക്രേട്ടറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ വനിത കമീഷനിലും സൈബര്‍ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലും അച്ചു ഉമ്മൻ തെളിവ് സഹിതം പരാതി നല്‍കിയിട്ടുണ്ട്.