ന്യൂഡൽഹി : സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സ്വപ്‌നത്തിന് വേണ്ടി ജീവിതം നൽകിയ മഹാനാണ് സർദാർ വല്ലഭഭായ് പട്ടേൽ. ചരിത്രത്തിൽ മാത്രമല്ല, അദ്ദേഹം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും ജീവിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയെ വാർത്തെടുക്കാൻ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് വല്ലഭഭായ് പട്ടേൽ എന്ന് നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു. ഗുജറാത്തിലെ കെവാദിയയിൽ സംഘടിപ്പിച്ച രാഷ്‌ട്രീയ ഏകത ദിവസ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജനാധിപത്യമെന്ന ശക്തമായ അടിത്തറയും രാജ്യത്തിന്റെ പാരമ്പര്യവും ഒരു ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ചിന്താഗതി വളർത്തിയെടുത്തു. ഇത് കാത്ത് സൂക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടത് നാം തന്നെയാണ്. ഒരരുമിച്ച് നിന്നാൽ മാത്രമേ നമുക്ക് ശക്തമായ രീതിയിൽ മുന്നേറാൻ സാധിക്കൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. സർദാർ വല്ലഭഭായ് പട്ടേലിന്റെ പ്രചോദനം ഇന്ത്യയെ ഏത് വെല്ലുവിളിയും നേരിടാൻ പ്രാപ്തരാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഒരു ഭൂപ്രദേശം മാത്രമല്ല. 130 കോടി ഇന്ത്യക്കാർ ജീവിക്കുന്ന മണ്ണ് നമ്മുടെ ആത്മാവിന്റെയും സ്വപ്‌നത്തിന്റെയും അഭിവാജ്യഘടകമാണ്. ശക്തവും ജാഗ്രതയുള്ളതും മര്യാദാപൂർവ്വവും വികസിതവുമായ ഒരു രാജ്യമാകണം ഇന്ത്യയെന്ന് സർദാർ പട്ടേൽ ആഗ്രഹിച്ചിരുന്നു. രാജ്യതാൽപ്പര്യത്തിനാണ് അദ്ദേഹം എപ്പോഴും പ്രാധാന്യം നൽകിയിരുന്നത്. ഒത്തൊരുമയോടെ നിന്നാൽ മാത്രമേ നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയൂ എന്നും നരേന്ദ്ര മോദി പറഞ്ഞു. കൊറോണ മഹാമാരിക്കെതിരായി പോരാടാൻ സാധിച്ചത് എല്ലാവരുടേയും ഒന്നിച്ചുള്ള പ്രയത്‌നം കാരണമാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ബ്രിട്ടീഷുകാർ വിടവാങ്ങുമ്പോൾ, രാജ്യത്തെ പല ഭാഗങ്ങളായി വിഭജിക്കാൻ ഗൂഢാലോചന നടത്തിയിരുന്നു. എന്നാൽ സർദാർ പട്ടേൽ ആ ഗൂഢാലോചന പൊളിച്ചടുക്കിക്കൊണ്ട് ‘അഖണ്ഡ ഭാരതം’ ആക്കാൻ പരിശ്രമിച്ചു. കെവാദിയ ഇന്ന് കേവലമൊരു പ്രദേശമല്ല ഒരു ആരാധനാലയമാണ്, ഐക്യത്തിന്റേയും ദേശസ്‌നേഹത്തിന്റെയും ആരാധനാലയം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ആർക്കും തകർക്കാൻ കഴിയില്ലെന്നും ഇന്ത്യയുടെ ഭാവി ശോഭനീയമാണെന്നുമാണ് സർദാർ വല്ലഭഭായ് പട്ടേലിന്റെ പ്രതിമ ലോകത്തിന് നൽകുന്ന സന്ദേശമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.