വാഷിംഗ്ടണ്‍: ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് യു.എസ് തലസ്ഥാനത്ത് നടന്ന പ്രതിഷേധത്തില്‍ 500 ജൂതരെ അറസ്റ്റ് ചെയ്തു.
ജൂയിഷ് വോയിസ് ഫോര്‍ പീസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.
‘ജൂതര്‍ പറയുന്നു…ഇപ്പോള്‍ തന്നെ വെടിനിര്‍ത്തല്‍’ എന്നെഴുതിയ ബാനറുകളുമായിട്ടാണ് പ്രതിഷേധക്കാര്‍ തലസ്ഥാനത്ത് ഒത്തുകൂടിയത്. ഈ ബാനറുകള്‍ യുഎസ് ക്യാപിറ്റോള്‍ പൊലീസ് കീറിക്കളഞ്ഞതായി ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. നൂറുകണക്കിന് ജൂതന്മാര്‍ കോണ്‍ഗ്രസിന് പുറത്ത് തടിച്ചുകൂടിയെന്നും നൂറുകണക്കിന് ജൂതന്മാര്‍ പരിസരത്ത് പ്രവേശിച്ചതായും സംഘാടകര്‍ അവകാശപ്പെട്ടു. അതേസമയം ക്യാപ്പിറ്റോള്‍ പൊലീസ് അറസ്റ്റ് സ്ഥീരികരിച്ചു. എന്നാല്‍ എത്രപേരെയാണ് അറസ്റ്റ് ചെയ്തതെന്ന കണക്കുകള്‍ പുറത്തുവിട്ടില്ല. മരിച്ചവരെ ഓര്‍ത്തു വിലപിക്കുക, ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി നരകതുല്യമായി പോരാടുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായിട്ടാണ് പ്രവര്‍ത്തകരെത്തിയത്.
https://x.com/justicedems/status/1714715514528776223?s=20
ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയോടെ ആരംഭിച്ച പ്രതിഷേധം ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ്, ഇഫ് നോട്ട് നൗ എന്നിവയുള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് സംഘടിപ്പിച്ചത്.”ഞങ്ങളുടെ പ്രസ്ഥാനം വംശഹത്യ തടയും. വര്‍ണ വിവേചനം അവസാനിപ്പിക്കും. നമ്മുടെ പ്രസ്ഥാനം എല്ലാവര്‍ക്കും സ്വാതന്ത്ര്യവും സമത്വവും സുരക്ഷിതത്വവും നേടിക്കൊടുക്കും” ഇഫ് നോട്ട് നൗ എക്സില്‍ കുറിച്ചു. ക്യാപിറ്റോളിന് പുറത്ത്, നിരവധി ജൂത നേതാക്കളും പ്രതിനിധികളായ കോറി ബുഷും റാഷിദ ത്ലൈബും ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രസംഗങ്ങള്‍ നടത്തി.
https://x.com/jvplive/status/1714715291702149176?s=20
തിങ്കളാഴ്ച വൈറ്റ് ഹൗസിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെ ഡസൻ കണക്കിന് ജൂത പ്രവര്‍ത്തകരും അറസ്റ്റിലായി. ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ്, ഇഫ് നോട്ട് നൗ എന്നിവയുടെ നേതൃത്വത്തിലാണ് ഈ പ്രതിഷേധവും സംഘടിപ്പിച്ചത്. വെടിനിര്‍ത്തലിന് ആവശ്യപ്പെടണമെന്ന് പ്രസിഡന്‍റ് ജോ ബൈഡനോട് അഭ്യര്‍ഥിച്ചു.