പയ്യന്നൂര്‍: തുലാമാസം പിറന്നതോടെ പ്രതീക്ഷയുടെ ചിലമ്ബൊലിയുമായി തെക്കടവൻ തറവാട്ടില്‍ കുണ്ടോര്‍ചാമുണ്ഡിയുടെ പുറപ്പാട്.
ഉത്തര കേരളത്തില്‍ ഇടവപ്പാതി വരെയുള്ള രാപ്പകലുകള്‍ കളിയാട്ടക്കാലത്തിന്റെ ആരവമുയരുന്നതിന്റെ ചിലമ്ബൊലി താളമാണ് തുലാം ഒന്നിന് തെക്കടവൻ തറവാട്ടില്‍ മുഴങ്ങിയത്.
അത്യുത്തരകേരളത്തില്‍ കളിയാട്ടക്കാലത്തിന്റെ വാചാലുകളുണരുന്നത് തുലാമാസം മുതലാണ്. തുടര്‍ന്ന് ആറു മാസത്തിലധികം ക്ഷേത്രങ്ങളും തറവാടുമുറ്റങ്ങളും കൊയ്തൊഴിഞ്ഞ പാടങ്ങളും ചെണ്ടയുടെയും ചിലമ്ബിന്റെയും രൗദ്രതാളം കൊണ്ട് മുഖരിതമാവും.
പയ്യന്നൂരില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് തെക്കടവൻ തറവാടുക്ഷേത്രത്തില്‍ കുണ്ടോര്‍ ചാമുണ്ഡിയുടെ നടനകാന്തിയോടെയാണ് തെയ്യാട്ടക്കാലത്തിന് തിരിതെളിഞ്ഞത്. തുലാപത്തിന് നീലേശ്വരം മന്ദംപുറത്ത് കാവില്‍ കളിയാട്ടം തുടങ്ങുന്നതോടെയാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കാവുകള്‍ സജീവമാവുക.
എന്നാല്‍, പത്തിന് മുമ്ബുതന്നെ പയ്യന്നൂരിലെ തെക്കടവൻ തറവാട്ടില്‍ കുണ്ടോര്‍ ചാമുണ്ഡിയും കൂടെയുള്ളോരും ഉറഞ്ഞാടി തുടക്കമിടുന്നു. തുലാം ഒന്നിന് തുടങ്ങി രണ്ടിനാണ് ഇവിടെ അവസാനിക്കുന്നത്. ഇടവപ്പാതിയില്‍ വളപട്ടണം കളരി വാതില്‍ക്കല്‍ കളിയാട്ടത്തോടെ കളിയാട്ടക്കാലത്തിന് തിരശീല വീഴും.
കര്‍ണാടകയിലെ കാവേരിയില്‍ നിന്ന് യാത്ര തിരിച്ച ശിവചൈതന്യ സ്വരൂപിണിയായ ദേവി കീഴും ശാസ്താവിന്റെ സങ്കേതത്തില്‍ എത്തുകയും തുടര്‍ന്ന് കാസര്‍കോടിന് കിഴക്കു മാറി കുണ്ടോറ ഗ്രാമത്തില്‍ താമസിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ഇവിടെ നിന്ന് മലനാട്ടിലെത്തിയ ദേവി പയ്യന്നൂര്‍ പെരുമാളിന്റെ ഊരിലും തുടര്‍ന്ന് കൊറ്റി പഴശി കാവിലും കണ്ണങ്ങാട്ട് ക്ഷേത്രത്തിലും എത്തിയത്രെ.
കുണ്ടോര്‍ ചാമുണ്ഡിയുടെ പരിപാലനാവകാശം തെക്കടവൻ തറവാട്ടുകാര്‍ക്കാണ്. ഇതാണ് ഈ തറവാട്ടില്‍ നിന്ന് തുടക്കം കുറിക്കാൻ കാരണം. വേല സമുദായത്തില്‍പ്പെട്ടവരാണ് കോലധാരി. വേലൻ രാമന്റെ കുടുംബത്തിനാണ് ഇവിടെ ജന്മാവകാശം. തുടര്‍ ദിവസങ്ങളില്‍ മറ്റ് തറവാടുകളിലും കെട്ടിയാടും. ഉത്തരകേരളത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പായ കളിയാട്ടം കൂടാൻ ജാതി മതത്തിനതീതമായി നാട്ടുകാര്‍ എത്തിച്ചേരുന്നു എന്നും തെയ്യത്തിന്റെ പ്രത്യേകതയാണ്.