ജിദ്ദ: ഗസ്സയിലെ ആക്രമണം ഉടനടി നിര്‍ത്തണമെന്നും ഉപരോധം പിൻവലിക്കണമെന്നും യു.എസ്. പ്രസിഡൻറ് ജോ ബൈഡനോട് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിൻ സല്‍മാൻ ആവശ്യപ്പെട്ടു.
ഫോണ്‍ സംഭാഷണത്തിലാണ് സൗദി നിലപാട് കടുപ്പിച്ചത്. ചൊവ്വാഴ്ച രാത്രി ജോ ബൈഡൻ കിരീടാവകാശിയെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. ഗസ്സയില്‍ നിലവില്‍ നടക്കുന്ന സൈനിക ആക്രമണങ്ങളെയും അത് നിര്‍ത്തലാക്കാൻ നടക്കുന്ന ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
നിരപരാധികളുടെ ജീവനെടുക്കുന്ന സൈനിക നടപടി ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്. അതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാൻ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഏതെങ്കിലും വിധത്തില്‍ സിവിലിയന്മാരെയും അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നതും ആളുകളെ സ്വന്തം മണ്ണില്‍നിന്ന് നാടുകടത്താൻ നിര്‍ബന്ധിതമാക്കുന്നതും അംഗീകരിക്കാനാവില്ലെന്നും കിരീടാവകാശി കടുത്ത ഭാഷയില്‍ പറഞ്ഞു. ആക്രമണം നിര്‍ത്തി സമാധാനം പുനഃസ്ഥാപിക്കണം. സ്ഥിതിഗതികള്‍ വഷളാകുന്നത് തടയണം. അല്ലെങ്കില്‍ അത് മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും അേദ്ദഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കണം. ഗസ്സയിലെ ഉപരോധം ഉടൻ പിൻവലിക്കുകയും വേണം. അടിസ്ഥാന സേവനങ്ങള്‍ സംരക്ഷിക്കുകയും മാനുഷിക, വൈദ്യസഹായം എത്തിക്കാൻ അനുവദിക്കുകയും വേണമെന്നും കിരീടാവകാശി പറഞ്ഞു. ഫലസ്തീൻ ജനത അവരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും നീതിപൂര്‍വകവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിനും സമാധാനത്തിെൻറ പാത പുനഃസ്ഥാപിക്കാൻ പ്രവര്‍ത്തിക്കേണ്ടതിെൻറ പ്രാധാന്യവും കിരീടാവകാശി ബൈഡനോട് ചൂണ്ടിക്കാട്ടി. ആക്രമണം ഇല്ലാതാക്കാനും മേഖലയില്‍ അത് വ്യാപിക്കുന്നത് തടയുന്നതിനും സൗദി നടത്തുന്ന ശ്രമങ്ങള്‍ക്ക് യു.എസ് പ്രസിഡൻറ് കിരീടാവകാശിയോട് നന്ദി പറഞ്ഞു.