കൊച്ചി: ദേശീയ ഗെയിംസില്‍നിന്ന് വോളിബാള്‍ മത്സരം ഒഴിവാക്കിയതില്‍ ഹൈകോടതി ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷനടക്കം എതിര്‍കക്ഷികളുടെ വിശദീകരണം തേടി.
ഒഴിവാക്കാൻ കാരണം വാക്കാല്‍ ആരാഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുടര്‍ന്നാണ് നോട്ടീസ് നല്‍കാൻ ഉത്തരവായത്. റോളി പഥക് ഉള്‍പ്പെടെ നാല് കേരള വോളിബാള്‍ താരങ്ങളും പുരുഷ, വനിത ടീം കോച്ചുമാരുമടക്കം നല്‍കിയ ഹരജിയാണ് പരിഗണിച്ചത്. ഒളിമ്ബക് അസോസിയേഷന് പുറമെ വോളിബാള്‍ ഫെഡറേഷൻ ഓഫ് ഇന്ത്യ അഡ്ഹോക് കമ്മിറ്റി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തുടങ്ങിയവരോടും വിശദീകരണം തേടി. ഹരജി ശനിയാഴ്ച പരിഗണിക്കും.
ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ വോളിബാള്‍ ഉള്‍പ്പെടുത്തേണ്ടെന്ന് അഡ്ഹോക് കമ്മിറ്റി ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷന് ശിപാര്‍ശ നല്‍കിയതായി അറിയുന്നുവെന്ന് ഹരജിയില്‍ പറയുന്നു. ഈ തീരുമാനം നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവും വിവേചനപരവുമാണ്. വോളിബാള്‍ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരം പല കാരണങ്ങളാല്‍ കേന്ദ്ര സ്പോര്‍ട്സ് മന്ത്രാലയം പുതുക്കിയിരുന്നില്ല.