കാഞ്ഞിരപ്പള്ളി: ശബരിമല തീര്‍ത്ഥാടനത്തിന് ഇനി രണ്ടാഴ്ച ബാക്കി നില്‍ക്കെ പ്രധാന ഇടത്താവളമായ എരുമേലിയിലേക്കെത്തണമെങ്കില്‍ ഭക്തരെ കാത്തിരിക്കുന്നത് കഠിനവഴികള്‍.
തമിഴ്‌നാട്ടില്‍ നിന്നടക്കം ദേശീയപാതയിലൂടെയെത്തുന്ന തീര്‍ത്ഥാടകര്‍ കാഞ്ഞിരപ്പള്ളിയിലെത്തിയാണ് എരുമേലിക്ക് തിരിയുന്നത്.
കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ തകര്‍ന്നുപോയ പാലം താത്കാലികമായി അറ്റകുറ്റപ്പണികള്‍ നടത്തിയാണ് യാത്രക്കാര്‍ക്ക് തുറന്ന് നല്‍കിയത്. ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന ഈ പാലത്തിലൂടെയാണ് നൂറുകണക്കിന് തീര്‍ത്ഥാടകവാഹനങ്ങള്‍ കടന്നുപോകേണ്ടത്. പുതിയ പാലം നിര്‍മ്മിക്കുമെന്നും അതിനുള്ള തുക അനുവദിച്ചെന്നുമാണ് എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ പറയുന്നത്. എന്നാല്‍ ഇത് വര്‍ഷങ്ങളായി നാട്ടുകാര്‍ കേള്‍ക്കുന്നതാണ്. പാലം കൂടുതല്‍ ദുര്‍ബലമാകുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല.
പ്രശസ്തമായ പേട്ടകെട്ടിനടക്കം ആയിരക്കണക്കിന് ഭക്തരാണ് എരുമേലിയില്‍ എത്തുന്നത്. തീര്‍ത്ഥാടനപാതയില്‍ ഇത്രയേറെ പ്രാധാന്യമുള്ളതും കൂടുതല്‍ ഭക്തര്‍ എത്തുന്നതുമായ മറ്റൊരു ഇടത്താവളമില്ല. എന്നിട്ടും കാഞ്ഞിരപ്പള്ളിയിലും, എരുമേലിയിലും എത്തുന്ന ഭക്തര്‍ അസൗകര്യങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടുന്ന കാഴ്ചയാണ് ഓരോ വര്‍ഷവും കാണുന്നത്.
മുണ്ടക്കയം 35ാം മൈല്‍ മുതല്‍ ആരംഭിക്കുന്ന ഹൈറേഞ്ച് പാതയുടെ തുടക്കം മുതല്‍ കുട്ടിക്കാനം വരെയുള്ള പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളും കാടുകള്‍ നിറഞ്ഞു. ഇത് വാഹന ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നതിനും അപകടങ്ങള്‍ക്കും ഇടയാക്കും. ക്രാഷ് ബാരിയറുകള്‍ ഉള്‍പ്പെടെ കാടുകയറിയ നിലയിലാണ്. കുത്തനെയുള്ള നിരവധി ഇറക്കവും വളവുകളുമാണ് ഇവിടെയുള്ളത്. നിരവധി അപകടങ്ങളും എല്ലാവര്‍ഷവും ഇവിടെ ഉണ്ടാകാറുണ്ട്. റോഡ് പരിചയമില്ലാതെ എത്തുന്നവരാണ് അപകടത്തില്‍പ്പെടുന്നതിലേറെയും. ഇത് ഒഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തില്‍ സുരക്ഷാമുൻകരുതല്‍ സ്വീകരിക്കണമെന്നാണാവശ്യം. അപകട മുന്നറിയിപ്പ് ലൈറ്റുകളില്‍ പലതും മിഴിയടച്ച നിലയിലാണ്.
കാഞ്ഞിരപ്പള്ളിയിലെ ഗതാഗതക്കുരുക്കാണ് തീര്‍ത്ഥാടകര്‍ അനുഭവിക്കേി വരുന്ന മറ്റൊരു ദുരിതം. കുരിശുപള്ളി കവലമുതല്‍ 26-ാം മൈല്‍ വരെ നീളുന്നതാണ് സാധാരണദിവസങ്ങളിലെ കുരുക്ക്. ഇത്രയും ദൂരം സഞ്ചരിക്കാൻ ചിലപ്പോള്‍ മണിക്കൂറുകള്‍ വേണ്ടിവരും. തീര്‍ത്ഥാടനകാലത്തെ അവസ്ഥ എന്താകുമെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. ഇതിനുള്ള പരിഹാരമായി പതിറ്റാണ്ടുകളായി പറഞ്ഞ് കേള്‍ക്കുന്നതാണ് നിര്‍ദ്ദിഷ്ട ബൈപാസ്. നാട്ടുകാര്‍ക്ക് ഇതൊരു പഴങ്കഥപോലെയാണ്.
”നിര്‍ദ്ദിഷ്ട കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാര്‍ത്ഥ്യമാക്കാൻ അധികൃതര്‍ മുൻകൈയെടുക്കണം. കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സാധിക്കാത്തത് അധികൃതരുടെ പിടിപ്പുകേടാണ്. തീര്‍ത്ഥാടകവാഹനങ്ങള്‍ കൂടിയെത്തുമ്ബോള്‍ തിരക്ക് കൂടുകയേയുള്ളൂ. ഇത് മുന്നില്‍ക്കണ്ട് ബദല്‍ക്രമീകരണം ഏര്‍പ്പെടുത്തണം.
-വ്യാപാരികള്‍