പുണെ: അടുത്ത വ്യാഴാഴ്ച കൊല്‍ക്കത്ത ഈഡൻഗാര്‍ഡൻസില്‍ ദക്ഷിണാഫ്രിക്കയെ സെമിഫൈനലില്‍ നേരിടാനൊരുങ്ങുന്ന ആസ്ട്രേലിയക്ക് ഇന്ന് ബംഗ്ലാദേശിനെതിരെയുള്ളത് സന്നാഹ മത്സരം.
എട്ട് കളികളില്‍ ആറ് ജയമടക്കം 12 പോയന്റാണ് ഓസീസിനുള്ളത്. എട്ട് കളികളില്‍ നാലു പോയന്റുള്ള ബംഗ്ലാദേശ് നാട്ടിലേക്ക് ടിക്കറ്റെടുത്തു കഴിഞ്ഞു.
തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷമുള്ള ആറ് കളികളിലും ജയിച്ചാണ് ആസ്ട്രേലിയ വരുന്നത്. അഫ്ഗാനിസ്താനെതിരെ മൂന്ന് വിക്കറ്റിന്റെ വീരോചിതമായ ജയത്തിന്റെ ആവേശത്തിലാണ് കങ്കാരുക്കള്‍. ആദ്യ എട്ട് സ്ഥാനത്തിനുള്ളിലെത്തി അടുത്ത ചാമ്ബ്യൻസ് ട്രോഫിയില്‍ യോഗ്യത നേടാനുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങള്‍ ദുഷ്‍കരമാകും.
പ്രമുഖ താരങ്ങള്‍ക്ക് ഓസീസ് വിശ്രമം നല്‍കുമോയെന്ന് ഉറപ്പില്ല. അഫ്ഗാനിസ്താനെതിരെ തകര്‍ന്നെങ്കിലും ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷുമടങ്ങുന്ന മുൻനിര ഏറ്റവും അപകടകാരികളാണ്. സ്റ്റീവ് സ്മിത്തും മാര്‍കസ് സ്റ്റായിനിസും കഴിഞ്ഞ കളിയിലെ ഹീറോ ഗ്ലെൻ മാക്സ്വെലുമടങ്ങുന്ന ബാറ്റിങ് സംഘം ബംഗ്ലദേശിന് ചില്ലറ തലവേദനയാകില്ല വരുത്തുന്നത്. ഷാക്കിബുല്‍ഹസന് പരിക്കായതിനാല്‍ നജ്മുല്‍ ഹുസൈൻ ഷാന്റോയാണ് ബംഗ്ലദേശിനെ നയിക്കുന്നത്. രാവിലെ 10.30നാണ് മത്സരം തുടങ്ങുന്നത്.