കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റ് പി. വത്സല അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. കോഴിക്കോട് മുക്കത്തെ മകളുടെ വസതിയില്‍ വച്ച് ഹൃദ്രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 10.52ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.
1938 ആഗസ്റ്റ് 23ന് ജനിച്ചു. കാനങ്ങോട്ട് ചന്തുവിന്റെയും എലിപ്പറത്ത് പത്മാവതിയുടെയും മകളാണ്. ഭര്‍ത്താവ് റിട്ട. അദ്ധ്യാപകൻ എം.അപ്പുക്കുട്ടി. മക്കള്‍: ഡോ. മിനി, അരുണ്‍ (ന്യൂയോര്‍ക്ക്), മരുമക്കള്‍: ഡോ. നീനാകുമാര്‍ (റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ വെറ്ററിനറി സര്‍വീസ്), കസ്തൂരി (ന്യൂയോര്‍ക്ക്). കോഴിക്കോട് ഗവ.ട്രെയിനിംഗ് സ്കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു.
സാഹിത്യ അക്കാഡമി അവാര്‍ഡും എഴുത്തച്ഛൻ പുരസ്കാരവും അടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. നെല്ല് ആണ് പ്രശസ്ത നോവല്‍. രാമു കാര്യാട്ട് ഇതേപേരില്‍ ചലച്ചിത്രമാക്കിയിരുന്നു. നിഴലുറങ്ങുന്ന വഴികള്‍ക്ക് കേരള സാഹിത്യ അവാര്‍ഡും ലഭിച്ചു. ആഗ്നേയം, ഗൗതമൻ, പാളയം, ചാവേര്‍, അരക്കില്ലം, തകര്‍ച്ച, കൂമൻകൊല്ലി, നമ്ബരുകള്‍, വിലാപം എന്നിവ പ്രധാന കൃതികളാണ്. സംസ്കാരം പിന്നീട്.