ചെങ്ങമനാട്: നമ്ബര്‍ വണ്‍ ലിഫ്റ്റ് ഇറിഗേഷന്‍റെ ഭാഗമായ പുത്തൻതോട് ലീഡിങ് കനാല്‍ കുളത്തില്‍ വെള്ളം വറ്റിത്തുടങ്ങിയതോടെ പമ്ബിങ്ങ് നിലച്ചു.
നെടുമ്ബാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലെ ഹെക്ടര്‍ കണക്കിന് നെല്‍ അടക്കമുള്ള കൃഷിക്കും കുടിവെള്ള സ്രോതസ്സുകള്‍ക്കും പമ്ബിങ് നിലക്കുന്നത് ഭീഷണിയാകും.
പെരിയാറിന്‍റെ കൈവഴിയായ പാനായിത്തോട്ടില്‍ നിന്നൊഴുകുന്ന വെള്ളമാണ് പുത്തൻതോട്ടില്‍ എത്തുന്നത്. എന്നാല്‍, ഏറെക്കാലമായി മണ്ണിടിഞ്ഞും പായല്‍ നിറഞ്ഞും കാട് മൂടിയും ജലമൊഴുക്ക് കാര്യക്ഷമമല്ല. പ്രതിഷേധം ശക്തമാകുമ്ബോള്‍ പായല്‍ വാരാറുണ്ടെങ്കിലും ചളി നീക്കാത്തത് ജലമൊഴുക്കിന് തടസ്സമാകുന്നുണ്ട്. രണ്ടര കിലോമീറ്ററിലധികം ദൂരമുള്ള തോട്ടിലെ മണ്ണ് നീക്കി സുഗമമായി ജലമൊഴുകാൻ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം അധികൃതര്‍ നിരാകരിക്കുകയായിരുന്നു.
പൊതുവെ പെരിയാറിലെ ജലനിരപ്പ് താഴ്ന്നതും പുറപ്പിള്ളിക്കാവ് റഗുലേറ്റര്‍ ബ്രിഡ്ജ് തുറന്ന് കിടക്കുന്നതുമാണ് വെള്ളമെത്താൻ പ്രധാന തടസ്സം.
പൊതുമേഖല സ്ഥാപനമായ കാംകോ എട്ട് ഏക്കറോളം വയലില്‍ പതിവ് പോലെ നെല്‍കൃഷി ആരംഭിക്കാൻ ശ്രമം ആരംഭിച്ചപ്പോഴാണ് പുത്തൻതോട്ടിലെ കുളത്തില്‍ ജലം ഇല്ലാത്ത അവസ്ഥ വന്നത്. തോട്ടിലെ ജലനിരപ്പുയര്‍ത്തുകയും നീരൊഴുക്ക് സുഗമമാക്കുകയുമാണ് പ്രധാന പരിഹാര മാര്‍ഗമായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
വെള്ളം ഒഴുകിയെത്താത്തതിനാല്‍ വരും ദിവസങ്ങളില്‍ പമ്ബിങ്ങ് പൂര്‍ണമായും നിര്‍ത്തിവെക്കേണ്ട സ്ഥിതിയാണുള്ളതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.