കൊച്ചി: കൊച്ചിൻ കാര്‍ണിവലിന്റെ ഭാഗമായി അവതരിപ്പിക്കാനിരുന്ന ഗവര്‍ണറും തൊപ്പിയും എന്ന നാടകത്തിന് വിലക്ക്. ബി .ജെ.പിയുടെ പരാതിയെ തുടര്‍ന്ന് ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ കര്‍ശന ഉപാധി വച്ചതോടെ ‘ഗവര്‍ണര്‍” മുഖ്യകഥാപാത്രമായ നാടകം അണിയറ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു.
നെറ്റ്‌വര്‍ക്ക് ഒഫ് ആര്‍ട്ടിസ്റ്റിക് തിയേറ്റര്‍ ആക്ടിവിസ്റ്റ്സ് കേരള (നാടക്) കൊച്ചി മേഖലാ കമ്മിറ്റിയുടെ ‘ഗവര്‍ണറും തൊപ്പിയും” എന്ന നാടകത്തിനാണ് വിലക്ക് നേരിടേണ്ടി വന്നത്.
പള്ളത്ത് രാമൻ മെമ്മോറിയല്‍ ഹാളില്‍ ഇന്നാണ് നാടകം അവതരിപ്പിക്കേണ്ടിയിരുന്നത്. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറി ശിവകുമാര്‍ കമ്മത്താണ് ആര്‍.ഡി.ഒ കെ. മീരയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പേരടക്കം മാറ്റണമെന്നുള്ള നിബന്ധനയുള്ള നോട്ടീസ് ആര്‍.ഡി.ഒ നാടക് കൊച്ചി മേഖലാ പ്രസിഡന്റ് പി.എ. ബോസിന് നല്‍കി.. ഭരണഘടനാ പദവിയിലുള്ള വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ള പേരാണ് നാടകത്തിനുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നാടകത്തിന്റെ പേര് മാറ്റണമെന്നും ഗവര്‍ണര്‍ എന്ന പദം ഉപയോഗിക്കരുതെന്നും ആര്‍.ഡി.ഒ നോട്ടീസില്‍ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയോ ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരെയോ പരാമര്‍ശിക്കാനോ അനുകരിക്കാനോ പാടില്ലെന്നും വേഷങ്ങളില്‍ മത-രാഷ്ട്രീയപരമായ യാതൊന്നും പാടില്ലെന്നും നിര്‍ദ്ദേശിച്ചു. പേര് “പുലരും മുമ്ബേ” എന്നാക്കി. ഗവര്‍ണര്‍ എന്ന കഥാപാത്രത്തെ ‘അധികാരി”യെന്നാക്കി. എന്നാല്‍ നാടകത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടെന്നും, അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായേക്കാമെന്നതും കണക്കിലെടുത്താണ് അവതരണം ഉപേക്ഷിച്ചതെന്നും ബോസ് പറഞ്ഞു. ജര്‍മ്മൻ കഥയെ ആസ്‌പദമാക്കി സുരേഷ് കൂവപ്പാടം രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിലെ അഭിനേതാക്കളെല്ലാം കൊച്ചിക്കാരാണ്
അതേസമയം ഇതിനെതിരെ പ്രതിഷേധിക്കാനാണ് തിയേറ്റര്‍ അംഗങ്ങളുടെ തീരുമാനം. ഡി,വൈ.എഫ്.ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ബാനര്‍ ഉയര്‍ത്തി.