തിരുവനന്തപുരം: തൃശൂര്‍ പൂരം എക്സിബിഷൻ ഗ്രൗണ്ടിന് തറവാടക ഉയര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍.
ദേവസ്വം പ്രതിനിധികളുമായടക്കം വിഷയം ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. ഇന്ന് രാത്രി ഏഴരയ്ക്ക് യോഗം ഓണ്‍ലൈനായി ചേരുമെന്നാണ് വിവരം. പ്രതിസന്ധി രാഷ്ട്രീയ പോരിലേക്ക് മാറുന്ന സാഹചര്യത്തിലാണ് അടിയന്തരയോഗം.
പ്രശ്നത്തില്‍ പിണറായി സര്‍ക്കാരിനേയും കൊച്ചിൻ ദേവസ്വം ബോര്‍ഡിനേയും വിമര്‍ശിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.ചൊവ്വാഴ്ച കൊച്ചിൻ ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ പ്രതിഷേധ പകല്‍പ്പൂരം ഒരുക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. ബുധനാഴ്ച തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നില്‍ മിനി പൂരമൊരുക്കി പ്രതിസന്ധി അവതരിപ്പിക്കാൻ പൂരം സംഘാടകര്‍ നീക്കം നടത്തുന്നുണ്ട്.
അതേസമയം, മിനി പൂരമൊരുക്കാനുള്ള നീക്കം പ്രധാനമന്ത്രിയുടെ സുരക്ഷയെ തട്ടി തീരുമാനമാകാതെ നില്‍ക്കുകയാണ്. പതിനഞ്ച് ആനകളെ നിരത്തിയുള്ള മിനി പൂരത്തിന് അനുമതി ലഭിക്കാൻ ഇടയില്ല. ആനകളെ കുറച്ച് മേളം നടത്തി പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള സാദ്ധ്യതയും പാറമേക്കാവ് ദേവസ്വം തേടുന്നുണ്ട്. മഹിളകളുടെ മഹാ സംഗമത്തില്‍ നരേന്ദ്രമോദി പൂരത്തിനായി സഹായ പ്രഖ്യാപനം നടത്തുമോ എന്നതും പൂരം സംഘാടകര്‍ ഉറ്റു നോക്കുന്നുണ്ട്.