കോട്ടക്കല്‍: ചരിത്ര നിമിഷത്തിനാണ് ബുധനാഴ്ച കോട്ടക്കല്‍ നഗരസഭ കാര്യാലയം സാക്ഷിയായത്. നഗരസഭ രൂപീകൃതമായ 2010ല്‍ രണ്ടരക്കൊല്ലം ചെയര്‍പേഴ്സനായിരുന്നു ടി.വി.
സുലൈഖാബി. വര്‍ഷങ്ങള്‍ക്കിപ്പുറം മകള്‍ ഡോ. ഹനീഷയാണ് ഉമ്മ ഇരുന്ന കസേരയില്‍ ഭരണസിരാകേന്ദ്രം നയിക്കുന്നത്.
ഉമ്മക്കൊപ്പം മകളും ആയുര്‍വേദ നഗരത്തിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നുവെന്നതാണ് സവിശേഷത. മകള്‍ അധികാരമേല്‍ക്കുന്നത് കാണാൻ സത്യപ്രതിഞ്ജ ചടങ്ങിലേക്ക് സുലൈഖാബി എത്തി. ഇരുവരും പരസ്പരം ആലിംഗനം ചെയ്തു. വനിത ലീഗ് നേതാവ് കൂടിയാണ് ഇവര്‍. ഹനീഷ ആദ്യമായാണ് മത്സരിക്കുന്നത്. ടൗണ്‍ വാര്‍ഡില്‍ ജയിച്ച ഇവര്‍ നിലവില്‍ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു.
ഹനീഷയുടെ പിതാവ് കില ഫാക്കല്‍റ്റി മുൻ അംഗവും കോട്ടക്കല്‍ സഹകരണ ബാങ്ക് ചെയര്‍മാനുമായിരുന്ന കെ.എം. റഷീദും ഭര്‍ത്താവ് ആയുര്‍വേദ ഡോക്ടര്‍ ഹംസയും നേരത്തെ ഇവിടെ എത്തിയിരുന്നു. നഗരസഭ ഹാളില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം കുടുംബാഗങ്ങളോടും നേതാക്കളോടും കൗണ്‍സിലര്‍മാര്‍ക്കുമൊപ്പം ഹനീഷ ചെയര്‍പേഴ്സണ്‍ ചേംബറിലേക്ക് എത്തി. ഉദ്യോഗസ്ഥരും വിവിധ സംഘടന ഭാരവാഹികളും ഹനീഷയെ ഹാരാര്‍പ്പണം നടത്തി.
ശേഷം മകള്‍ക്ക് മുത്തം നല്‍കിയായിരുന്നു സുലൈഖാബിയുടെ മടക്കം. എം.ബി.ബി.എസ് വിദ്യാര്‍ഥിയായ മുഹമ്മദ്, പത്താംതരം വിദ്യാര്‍ഥിയായ ഹാനിൻ, ഹയറ സൈൻ എന്നിവരാണ് ഹനീഷയുടെ മക്കള്‍.