അരൂര്‍: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാര്‍ക്ക് ഒരുക്കാൻ തദ്ദേശഭരണ വകുപ്പ് തീരുമാനമെടുത്തെങ്കിലും അവ സ്ഥാപിക്കുന്നതിന് നടപടി നടന്നുവരുന്നതേയുള്ളൂ.
എന്നാല്‍ അരൂര്‍ പഞ്ചായത്ത് പദ്ധതി നടപ്പാക്കി കഴിഞ്ഞു. സര്‍ക്കാറിന്റെ അറിയിപ്പ് എത്തുന്നതിനു മുമ്ബുതന്നെ അരൂര്‍ ഗ്രാമപഞ്ചായത്ത് പാര്‍ക്കുകള്‍ ഒരുക്കുന്ന തിരക്കിലാണ്. ഒരു പക്ഷെ സംസ്ഥാനത്തെ ആദ്യത്തെ ഹാപ്പിനസ് പാര്‍ക്ക് പൂര്‍ത്തിയാകുന്നത് അരൂരിലായിരിക്കും.
അരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടരികിലുള്ള പൊതുകുളം സംരക്ഷിക്കുന്നതിനോടൊപ്പം ഒരുകോടിയിലധികം രൂപ മുടക്കി പാര്‍ക്കും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും ഗ്രാമപഞ്ചായത്ത് ഒരുക്കിയിരുന്നു. 30 സെന്‍റോളം വിസ്തൃതി കുളത്തിനുണ്ട്. അതിന്‍റെ ചുറ്റിലുള്ള 20 സെന്‍റിലേറെ വരുന്ന കര പ്രദേശവും ചേര്‍ത്താണ് പാര്‍ക്ക് ഒരുക്കിയത്.
കൈതപ്പുഴക്കായലോരത്ത് ഇടക്കൊച്ചി പാലത്തിനരികില്‍ അരൂരില്‍ ഫയര്‍ സ്റ്റേഷൻ നിര്‍മ്മിക്കുന്നതിന് വേണ്ടി അനുവദിച്ച സ്ഥലം താല്‍ക്കാലിക പാര്‍ക്കാക്കി. പൂച്ചാക്കല്‍ ശ്രീകണ്ഠേശ്വരം ഹയര്‍ സെക്കൻഡറി സ്കൂളിലെ 50 ഓളം എൻ.എസ്.എസ് വളണ്ടിയര്‍മാര്‍ മൂന്ന് ദിവസം പ്രയത്നിച്ചാണ് അഴുക്കടിഞ്ഞു കിടന്ന ഈ സ്ഥലം ഉദ്യാനമാക്കിയത്.
പുതുവര്‍ഷ പുലരിയില്‍ പാര്‍ക്ക് നാട്ടുകാര്‍ക്ക് തുറന്നു കൊടുക്കുകയും ചെയ്തു. ചന്തിരൂരില്‍ കുമര്‍ത്തു പടിക്ഷേത്രത്തിന് സമീപത്തെ പൊതുകുളം സംരക്ഷിച്ച് ഇവിടെയും പാര്‍ക്ക് ഒരുക്കുവാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി 50 ലക്ഷം രൂപ നീക്കിവെച്ചു. വ്യവസായ ഗ്രാമമായ അരൂരില്‍ കൂടുതല്‍ പാര്‍ക്കുകള്‍ അത്യാവശ്യമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് ജോലിസംബന്ധമായി അരൂരില്‍ താമസിക്കുന്നത്. ഇവര്‍ക്ക് വിനോദത്തിനായി കൂടുതല്‍ പൊതു സ്ഥലങ്ങള്‍ ആവശ്യമാണെന്നത് കണ്ടറിഞ്ഞാണ് പഞ്ചായത്ത് പ്രധാന്യത്തോടെ പദ്ധതി നടപ്പാക്കുന്നത്.
ജനങ്ങള്‍ക്ക് ഉല്ലസിക്കാനായി പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഒരു പാര്‍ക്ക് എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്തണം. സ്ഥലം വാങ്ങുന്നതിന് സ്പോണ്‍സര്‍ഷിപ്പിലൂടെ ഫണ്ട് ശേഖരിക്കാൻ അനുമതിയുണ്ട്.
പാര്‍ക്കുകളില്‍ മാസത്തില്‍ ഒരു ദിവസം ഹാപ്പിനസ് ഡേ ആഘോഷിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. കലാപരിപാടികളും ഫുഡ് ഫെസ്റ്റും ഉണ്ടാകണം. വികസന ഫണ്ട് ഉപയോഗിച്ചോ തനത് ഫണ്ട് ഉപയോഗിച്ചോ സ്ഥലം വാങ്ങാം. പാര്‍ക്കില്‍ ഇരിപ്പിടവും വിനോദ ഉപാധികളും ഉണ്ടാകണം.
ഡാൻസിങ്, യോഗ തുടങ്ങിയവയ്ക്ക് ഫ്ലോര്‍ ഉണ്ടാകണം. മൊബൈല്‍ ചാര്‍ജ്, സൗജന്യ വൈഫൈ, ഭംഗിയുള്ള ലൈറ്റുകള്‍ എന്നിവയും ഒരുക്കണം. സേവ് ദി ഡേറ്റിനും ബര്‍ത്ത്ഡേ പാര്‍ട്ടിക്കും വിനിയോഗിക്കാനുള്ള ഭംഗിയും ഈ പാര്‍ക്കുകള്‍ക്ക് ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.