ന്യൂഡല്‍ഹി: കൂടത്തായി സയനൈഡ് കൊലപാതക പരമ്ബരക്കേസില്‍നിന്നു കുറ്റവിമുക്തയാക്കണമെന്നും വിചാരണ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതി ജോളി നല്കിയ ഹര്‍ജി സുപ്രീംകോടതി മാറ്റിവച്ചു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
ജസ്റ്റീസുമാരായ എം.എം. സുന്ദരേഷ്, എസ്.വി. എൻ. ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതിക്കു വേണ്ടി അഭിഭാഷകൻ സച്ചിൻ പവഹ ഹാജരായി.
കോഴിക്കോട് കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേരെ ഭക്ഷണത്തില്‍ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി. എന്നാല്‍ കേസില്‍ തെളിവില്ലെന്നാണ് ജോളിയുടെ മുഖ്യവാദം.
കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്.