പൂക്കോട്ടുംപാടം: അമരമ്ബലത്ത് 107 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണം ജനുവരി 27 ന് നടക്കും. തരിശ് മാമ്ബൊയിലെ 82 കുടുംബങ്ങള്‍ക്കും പുതിയകളത്തെ 25 കുടുംബങ്ങള്‍ക്കുമാണ് പട്ടയം അനുവദിച്ചത്.
1963 ലെ കേരള ഭൂപരിഷ്‌ക്കരണ നിയമത്തിലെ 96ാം വകുപ്പ് പ്രകാരം ഇ.കെ. മാനവല്ലഭന്‍ തിരുമുല്‍പ്പാടിന്റെ 18 ഏക്കര്‍ ഭൂമി, മാനവല്ലഭന്‍ കാരണവര്‍പ്പാടിന്റെ അഞ്ചര ഏക്കര്‍ ഭൂമി, കാര്‍ത്ത്യായനി തമ്ബാട്ടിയുടെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കര്‍ ഭൂമി എന്നിവക്കാണ് റവന്യു വകുപ്പ് പട്ടയം അനുവദിച്ചത്. ലാൻഡ് ബോര്‍ഡിന്റെ 1994 ഡിസംബര്‍ 20 ലെ സി.ആര്‍ 872/73 നമ്ബര്‍ ഉത്തരവു പ്രകാരമാണ് മുകളില്‍ പറഞ്ഞ ജന്മിമാരില്‍ നിന്ന് ഭൂമി ഏറ്റെടുത്തത്.
ഈ ഭൂമിയില്‍ 50 വര്‍ഷത്തിന് മുകളിലായി താമസിക്കുന്ന ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുമാണ് പട്ടയം അനുവദിച്ചത്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. ബിജുവിന്റെയും പി.വി. അൻവര്‍ എം.എല്‍.എയുടെയും നീണ്ട പ്രയത്‌നത്തെ തുടര്‍ന്നാണ് പട്ടയം അനുവദിച്ചുള്ള ഉത്തരവിറങ്ങിയത്. 2020 ല്‍ 170 കുടുംബങ്ങള്‍ക്ക് നേരത്തെ പട്ടയം നല്‍കിയി രുന്നു. ഇതോടെ പ്രദേശത്തെ 216 കുടുംബങ്ങള്‍ പട്ടയമുള്ളവരായി.
ജനുവരി 27 ന് ഉച്ചക്കുശേഷം അമരമ്ബലം ഉള്ളാട് എല്‍.പി സ്‌കൂളിലാണ് പട്ടയ വിതരണം. ചടങ്ങില്‍ റവന്യു മന്ത്രി കെ. രാജന്‍, പി.വി. അന്‍വര്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി അമരമ്ബലം വില്ലേജ് ഓഫിസില്‍ സ്വാഗതസംഘം രൂപവത്കരണ യോഗം ചേര്‍ന്നു.
അമരമ്ബലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈൻ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. അനീഷ്, പി. അബ്ദുല്‍ഹമീദ് ലബ്ബ, കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം പി.എം. ബിജുമോൻ, നിലമ്ബൂര്‍ തഹസില്‍ദാര്‍ എ. ജയശ്രീ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാനായി അമരമ്ബലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈനെയും കണ്‍വീനറായി വില്ലേജ് ഓഫിസര്‍ എൻ.വി. ഷിബുവിനെയും തെരഞ്ഞെടുത്തു.