ചാരുംമൂട്: റോഡ് നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത് മൂലം ഒരു വര്‍ഷത്തിലധികമായി നാട്ടുകാര്‍ക്ക് യാത്രാ ദുരിതം. മെറ്റലുകള്‍ ഇളകി കിടക്കുന്നതിനാല്‍ റോഡിന്റെ വശങ്ങളിലുള്ള കോണ്‍ക്രീറ്റ് പാളികളും കല്ലുകളും അപകടങ്ങള്‍ക്ക് കാരണമാകുന്നതായും പരാതി.
പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഒരു വര്‍ഷം മുമ്ബ് നിര്‍മാണം തുടങ്ങിയ നാല് കിലോമീറ്റര്‍ ദൂരമുള്ള വേടര പ്ലാവ് – താമരക്കുളം – മലരിമേല്‍ ജങ്‌ഷൻ -ചാവടി – പുത്തൻചന്ത – പണയില്‍ റോഡിന്റെ നിര്‍മാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. റോഡ് ഇളക്കിയിട്ട് ആറുമാസത്തിലധികം കഴിഞ്ഞായിരുന്നു മെറ്റലിട്ടത്. പിന്നീട് ഗ്രാവല്‍ വിരിച്ചിട്ടും മാസങ്ങളാവുന്നു. ഇപ്പോള്‍ ഏറെ ഭാഗങ്ങളിലും മെറ്റല്‍ ഇളകി കാല്‍ നടയാത്ര പോലും ദുഷ്കരമാണ്.
റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി അവസാനിക്കാൻ ദിവസങ്ങള്‍ മാത്രമാണുള്ളത്. ചത്തിയറപ്പാലം പൊളിച്ചു പണിയാൻ തുടങ്ങിയതിനാല്‍ വാഹനങ്ങള്‍ കടന്നുപോകാൻ നിര്‍ദേശിച്ചിട്ടുള്ള റോഡു കൂടിയാണിത്. റോഡിന്റെ വശങ്ങളിലെ തടസങ്ങള്‍ നീക്കി ടാറിങ് ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.