കൊച്ചി: ഇന്ത്യയുടെ മാനവ വിഭവശേഷി ലോകത്തിന്‍റെ മുഴുവൻ വികസനത്തിനും വഴിതെളിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ.
ഇന്ത്യ ലോകത്തെ ഹ്യൂമന്‍ റിസോഴ്സസിന്റെ തലസ്ഥാനമായി മാറുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തൃപ്പൂണിത്തുറയില്‍ നാഷണല്‍ യുവ കോർപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു കേന്ദ്രമന്ത്രി.
മോദി സര്‍ക്കാരിന്‍റെ നയമായ നൈപുണ്യവികസനം, നൈപുണ്യം ഉയര്‍ത്തല്‍, പുനര്‍ നൈപുണ്യം എന്നിവ വരുംകാല ഇന്ത്യയുടെ ഭാവി നിശ്ചയിക്കും. 65 വർഷം കൊണ്ട് ഇന്ത്യകൈവരിച്ച നേട്ടങ്ങളുടെ ഇരട്ടിയാണ് പത്തുവർഷം കൊണ്ട് നരേന്ദ്രമോദി സർക്കാർ സാധ്യമാക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.
ലോകത്തിന്റെ ആവശ്യം നിറവേറ്റാൻ കെല്‍പുള്ളവരാണ് ഇന്ത്യൻ യുവത്വം. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി കാണുന്നത് യുവാക്കളിലാണ്. ആത്മനിർഭരഭാരത യാത്രയില്‍ വിവിധമേഖലകളില്‍ യുവാക്കളുടെ പ്രകടനത്തെയാണ് രാജ്യം ഉറ്റുനോക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയുടെ പ്രാഥമിക ഗുണഭോക്താക്കളും യുവജനങ്ങളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്ന കാലത്ത് നാഷണല്‍ യുവ കോർപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം പ്രതീക്ഷ നല്‍കുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.