ഫോർട്ട്കൊച്ചി: ഫോർട്ട്കൊച്ചിയുടെ മനോഹാരിതയെക്കുറിച്ച് കേട്ടറിഞ്ഞ് സന്ദർശിക്കാൻ എത്തിയ റഷ്യൻ സ്ത്രീകളുടെ സംഘം കടപ്പുറത്തിന്‍റെ ശോച്യാവസ്ഥ കണ്ട് ഞെട്ടി.
മാലിന്യംനിറഞ്ഞ് ദുർഗന്ധം വമിക്കുന്ന കടപ്പുറം കണ്ടതോടെ ഇവരുടെ മനംമടുത്തു. എന്നാല്‍, പിന്മാറാൻ തയാറാകാതിരുന്ന ഇവർ കടപ്പുറം ശുചീകരിച്ച് മടങ്ങാനാണ് തീരുമാനമെടുത്തത്.
കൂടെയുണ്ടായിരുന്ന ഗൈഡിനെ വിട്ട് വലിയ ഗാർബേജ് കിറ്റുകള്‍ വാങ്ങിപ്പിച്ചശേഷം സംഘാംഗങ്ങള്‍ ചേർന്ന് കടപ്പുറത്തെ മാലിന്യങ്ങള്‍ നീക്കംചെയ്ത് കിറ്റുകളില്‍ നിറച്ചു. 60 കിറ്റുകളിലാണ് സംഘം മാലിന്യം നിറച്ചത്.
കടപ്പുറം ഒരുവിധം ശുചിയായതോടെ കുളിയും പാസാക്കിയാണ് സംഘം മടങ്ങിയത്. നാട്ടുകാരുടെയും അധികൃതരുടെയും കണ്ണുതുറപ്പിക്കാൻ ‘മാലിന്യങ്ങള്‍ സ്വയം ശേഖരിച്ച് സംഭരിച്ച് കത്തിച്ചും കുഴിച്ചുമൂടിയും ജീവിതവും സംശുദ്ധമാക്കുക.
ഇതിനായി അണിചേരുക -റഷ്യൻ സംഘം’ എന്ന ബോർഡും സ്ഥാപിച്ചു. കഴിഞ്ഞ വർഷം ജർമൻ സ്വദേശിയും അതിനുമുമ്ബ് ഫ്രഞ്ച് യുവതികളും കടപ്പുറം ശുചീകരിച്ചതും ഏറെ ചർച്ചയായിരുന്നു. നോർത്ത് കടപ്പുറത്ത് കെട്ടിക്കിടക്കുന്ന വെള്ളം മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാല്‍ സഞ്ചാരികള്‍ മൂക്കുപൊത്തി പോകുന്നത് ഇവിടെ നിത്യകാഴ്ചയാണ്.