മുതലമട: ചുടുകാട്ടുവാര കോളനിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കണമെന്ന ആവശ്യത്തിന് ഒന്നര പതിറ്റാണ്ടിന്റെ പഴക്കം.
മുതലമട ഗ്രാമപഞ്ചായത്തില്‍ പോത്ത മ്ബാടം-മേച്ചിറ റോഡിലുള്ള ചുടുകാട്ടുവാര കോളനിയില്‍ വസിക്കുന്നവർക്ക് ഭൂമിയും ഭവനവും ഉള്‍പ്പെടെ അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യത്തിന് ഒന്നര പതിറ്റാണ്ടിലധികം പഴക്കമുണ്ട്.
മുതലമട വില്ലേജില്‍ ബ്ലോക്ക് 18 റീസർവേ നമ്ബർ 298/6, 298/7എന്നിവയില്‍പ്പെട്ട പ്രദേശത്ത് 28 കുടുംബങ്ങളാണ് വസിച്ചുവന്നത്. ഭൂമി, ഭവനം, വെള്ളം, വെളിച്ചം, റേഷൻ കാർഡ്, റോഡ് എന്നിവക്കായി 2011 നവംബറില്‍ മുതലമട പഞ്ചായത്ത് ഓഫിസിനുമുന്നില്‍ സമരം നടത്തിയിരുന്നു.
തുടർന്ന് വൈദ്യുതി ലഭിച്ചെങ്കിലും മറ്റുള്ളവയൊന്നും കോളനിയില്‍ എത്തിനോക്കിയില്ല. സോളിഡാരിറ്റി പ്രവർത്തകർ കോളനിയില്‍ പൊതുകിണർ നിർമിച്ചു നല്‍കിയതിലാണ് കുടിവെള്ള പ്രശ്നത്തിന് പരിഹാരമായത്. ഇതിവിടെ 2021 ജൂണില്‍ കോളനിവാസികള്‍ 15 ദിവസത്തിനകം ഒഴിഞ്ഞുപോവണം എന്ന് പഞ്ചായത്ത് അന്ത്യശാസനം നല്‍കിയത് വൻ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു.
കോളനിയില്‍ വസിക്കുന്നവർക്ക് വീടും സ്ഥലവും ഇല്ലാത്തതിനാലും താമസത്തിന് വേറെ വഴി ഇല്ലാത്തതിനാലും ഇവിടെ താമസിക്കുന്നതിന് അനുവാദം നല്‍കണമെന്ന് അഭ്യർഥന കത്ത് നല്‍കിയാണ് ഇവർ തുടർന്ന് വസിക്കുന്നത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളനിയിയില്‍ തന്നെ നാല് സെന്റ് വീതം പതിച്ചുനല്‍കി ഭവനം നിർമിക്കാൻ നടപടി വേണമെന്ന ആവശ്യവും നടപ്പായില്ല. റേഷൻ കാർഡ് ഇല്ലാത്തതിനാല്‍ വിദ്യാർഥികള്‍ക്കുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
തുടരെയുള്ള നിസംഗത മൂലം ചിലർ കോളനിയില്‍നിന്നും പോയി. നിലവില്‍ 18 കുടുംബങ്ങളാണ് കോളനയിലുള്ളത്. എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ജല്‍ ജീവൻ മിഷൻ പദ്ധതി കോളനിയില്‍ നടപ്പാക്കി അടിസ്ഥാന ആവശ്യങ്ങളായ റേഷൻ കാർഡ്, റോഡ്, ഭൂമി, ഭവനം എന്നിവ അനുവദിക്കണമെന്നാണ് ചുടുകാട്ടുവാര കോളനിവാസികളുടെ ആവശ്യം. എന്നാല്‍ കോളനിയിലെ പ്രശ്നങ്ങള്‍ പരിശോധിച്ച് സാധ്യമാകുന്നത് ചെയ്തുനല്‍കുമെന്ന് മുതലമട പഞ്ചായത്ത് പ്രസിഡന്റ് എ. കല്‍പ്പനാ ദേവി പറഞ്ഞു.