ന്യൂഡല്‍ഹി: കേന്ദ്ര അവഗണനയ്ക്കെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ സമരം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് ജന്തർമന്തറിലേക്കെത്തി.
തമിഴ്നാട് സർക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജൻ പ്രകടനത്തില്‍പങ്കെടുത്തു.
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കം മാർച്ചില്‍ പങ്കെടുത്തു. ഡി. രാജയും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫെഡറലിസം സംരക്ഷിക്കാൻ കേരളത്തിന്റെ പോരാട്ടം എന്ന ബാനർ ഉയർത്തിയായിരുന്നു മാർച്ച്. ഉച്ചയ്ക്ക് ഒരുമണിവരെ സമരം നീണ്ടുനില്‍ക്കും.
ജന്തർമന്തറില്‍നിന്ന് സമരം രാം ലീല മൈതാനിയിലേക്ക് മാറ്റാൻ നേരത്തെ ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ജന്തർമന്തറില്‍തന്നെ അനുമതി നല്‍കുകയായിരുന്നു.
കറുത്ത വസ്ത്രം ധരിച്ചാണ് പഴനിവേല്‍ ത്യാഗരാജൻ സമരത്തിന് എത്തിയത്. ആർജെഡി, നാഷണല്‍ കോണ്‍ഫറൻസ്, ആം ആദ്മി പാർട്ടി, ജെഎംഎം, എൻസിപി പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുക്കും.