തിരുവനന്തപുരം: കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കള്ളൻ പിടിയിലായി. കോവളം-വാഴമുട്ടം ബൈപ്പാസിലെ തുപ്പനത്ത് കാവിലെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയാണ് പട്ടാപ്പകല്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്.
പ്രതി കമലേശ്വരം സ്വദേശി ഉണ്ണി എന്ന അഭിഷേകിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.
കാണിക്കവഞ്ചിയിലെ പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന വയോധികൻ അഭിഷേകിനെ തടയാൻ ശ്രമിച്ചു. എന്നാല്‍ വയോധികനെ അഭിഷേക് കാലില്‍ പിടിച്ച് തള്ളിയിട്ടു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബഹളം കേട്ട് അപ്പോഴേക്കും ആളുകള്‍ ഓടിയെത്തി.
ഓടിക്കൂടിയ നാട്ടുകാർ കള്ളനെ കീഴ്പ്പെടുത്തിയ ശേഷം വിവരം തിരുവല്ലം പോലീസിനെ അറിയിച്ചു. എസ്.എച്ച്.ഒ. ആർ. ഫയാസ്, എസ്.ഐമാരായ ബിജു .ഡി, മോഹനചന്ദ്രൻ, രാധാകൃഷ്ണൻ, സി.പി.ഒ. സാജൻ എന്നിവരെത്തിയാണ് കള്ളനെ കസ്റ്റഡിയിലെടുത്തത്. പ്രതി അഭിഷേക് അടുത്തിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയതാണെന്ന് പോലീസ് അറിയിച്ചു.