കൊച്ചി: കേരളത്തില്‍നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കു കപ്പല്‍ സര്‍വീസിനു ടെന്‍ഡര്‍ ക്ഷണിക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ തീരുമാനം.
കേരള മാരിടൈം ബോര്‍ഡാണു താത്‌പര്യപത്രം ക്ഷണിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണു തീരുമാനമെന്നു ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള പറഞ്ഞു. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്ബ് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ പ്രസിദ്ധീകരിക്കും.
രാജ്യത്തും പുറത്തുമുള്ള കപ്പല്‍ കമ്ബനികള്‍ക്കു ടെന്‍ഡറില്‍ പങ്കെടുക്കാം. യാത്രാ, വിനോദസഞ്ചാര കപ്പലുകള്‍ക്ക് ഏത് ഗള്‍ഫ് രാജ്യത്തുനിന്നും സര്‍വീസിന് അനുമതി നല്‍കും. ബേപ്പൂര്‍, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ കപ്പല്‍ അടുപ്പിക്കാം. ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. ചീഫ് സെക്രട്ടറി യോഗം വിളിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കപ്പല്‍ സര്‍വീസിനുള്ള സാധ്യത ആരായാനാണു താത്‌പര്യപത്രം ക്ഷണിക്കുന്നത്. കമ്ബനികള്‍ ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ നല്‍കാന്‍ കഴിയുമോയെന്നു സര്‍ക്കാര്‍ പരിശോധിക്കും. നിലവില്‍ സൗകര്യമില്ലെങ്കില്‍ അവ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ബേപ്പൂര്‍-കൊച്ചി-ദുബായ് ക്രൂയിസ് സര്‍വീസിനു കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.പത്തിലേറെ കമ്ബനികള്‍ താത്‌പര്യമറിയിച്ചു. അമിത ടിക്കറ്റ് നിരക്ക് നല്‍കിയാണു പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലെത്തുന്നത്. വിമാനക്കമ്ബനികളുടെ കുത്തക അവസാനിപ്പിച്ച് സാധാരണ യാത്രക്കാര്‍ക്ക് ആശ്വാസമേകുകയാണു ലക്ഷ്യം. കപ്പല്‍ സര്‍വീസ് വരുന്നതോടെ നിരക്ക് കുറയ്‌ക്കാന്‍ വിമാനക്കമ്ബനികളും നിര്‍ബന്ധിതരാകും.
വിമാനനിരക്കിന്റെ മൂന്നിലൊന്നു മതി കപ്പലിന്. മൂന്നുദിവസം കൊണ്ട് എത്താം. വിമാനത്തേക്കാള്‍ മൂന്നിരട്ടി ലഗേജ് കപ്പലില്‍ കൊണ്ടുവരാം. ഗള്‍ഫ് യാത്രക്കാരുടെ എണ്ണവും ഉയരും. കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമായാല്‍ 10,000 രൂപ ചെലവില്‍ നാട്ടിലേക്കും തിരിച്ചും പോയിവരാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍. 200 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം.
ജെബി പോള്‍