വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി. ബി.ജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.
സുരേന്ദ്രനാണ് രാഹുലിന്റെ എതിരാളി. മത്സരിക്കാനില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന പ്രസിഡന്റിനെത്തന്നെ സ്ഥാനാർഥിയാക്കി മത്സരം കടുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. സിപിഐയുടെ ദേശീയ നേതാവ് ആനി രാജയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ഇതോടെ വയനാട്ടിലെ മത്സരം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.
എറണാകുളത്ത് കെ. രാധാകൃഷ്ണനാകും ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കൊല്ലത്ത് നടന്‍ ജി.കൃഷ്ണകുമാറും ആലത്തൂരില്‍ ടി.എൻ.സരസുവുമാണ് എൻഡിഎ സ്ഥാനാർഥികള്‍. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻഡിഎക്കു സ്ഥാനാർഥികളായി. ബിജെപി കേന്ദ്ര നേതൃത്വം പുറത്തിറക്കിയ അഞ്ചാം ഘട്ട പട്ടികയില്‍ കേരളത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഇടംപിടിച്ചത്.
കങ്കണ രണാവത്താണ് അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അപ്രതീക്ഷിതമായി ഇടം പിടിച്ചത്. ഹിമാചലിലെ മാണ്ഡിയില്‍ നിന്നുമാണ് കങ്കണ മത്സരിക്കുക. പിലിഭത്തില്‍ വരുണ്‍ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചു. അവിടെ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദാണ് സ്ഥാനാര്‍ത്ഥി. എന്നാല്‍ വരുണിന്റെ മാതാവ് മനേകാ ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്നും മത്സരിക്കും.