കൊച്ചി: ശബരിമല പ്രസാദം നിർമാണത്തിന് ഹലാൽ ശർക്കര ഉപയോഗിക്കുന്നു എന്ന ആരോപണം തീർത്ഥാടനം അലങ്കോലമാക്കാനും മതസൗഹാർദം തകർക്കാനും ലക്ഷ്യമിട്ടുള്ളതാണന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. ഭക്തരുടെ വികാരം മുതലെടുക്കാൻ സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് അപ്പം – അരവണ വിതരണം അട്ടിമറിക്കാനും ദേവസ്വം ബോർഡിന് വൻ നഷ്ടം ഉണ്ടാക്കാനാണ് ശ്രമമെന്നും ബോർഡ് സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.
അപ്പം – അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കേഷനുള്ള ശർക്കര ഉപയോഗിക്കുന്നുണ്ടന്നാരോപിച്ച് എറണാകുളം പനമ്പിള്ളി നഗർ സ്വദേശി എസ്ജെആർ കമാർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസുമാരായ അനിൽ നരേന്ദ്രനും പിജി അജിത്കുമാറും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
ശബരിമലയിൽ പ്രസാദം നിർമാണത്തിന് 2020-21 കാലയളവിലെ ശർക്കരയാണ് ഉപയോഗിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അപ്പം – അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കേഷനുള്ള ശർക്കര ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചുള്ള ഹർജിയിലാണ് സർക്കാരും ദേവസ്വം ബോർഡും വിശദീകരണം നൽകിയത് .
ഹലാൽ ശർക്കര പ്രസാദം നിർമാണത്തിന് ഉപയോഗിക്കുന്നത് ഹൈന്ദവ ആചാരാനുഷ്ടാനങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി പനമ്പിള്ളി നഗർ സ്വദേശി എസ്.ജെ.ആർ കുമാർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി.ജി.അജിത് കുമാറും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
ഭക്ഷ്യ സുരക്ഷാ വകുപ്പിനു കീഴിൽ കർശന പരിശോധന നടത്തുന്നുണ്ടെന്നും ഗുണനിലവാരം പരിശോധിച്ചതിനു ശേഷമേ സന്നിധാനത്തേക്ക് അയക്കൂവെന്നും സർക്കാർ വ്യക്തമാക്കി.
2019 -20 ൽ മഹാരാഷടയിലെ വർധൻ അഗ്രോ പ്രോസസിംഗ് കമ്പനിയാണ് ശർക്കര വിതരണം ചെയ്തത്.ഇവർ എത്തിച്ച ചില പാക്കറ്റുകളിൽ ഹലാൽ സർട്ടിഫിക്കേഷൻ ലേബൽ കണ്ടതിനെ തുടർന്ന് അന്വേഷണം നടത്തിയെന്നുംതങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ടന്നും ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് സർട്ടിഫിക്കേഷൻ എടുത്തതെന്ന് കമ്പനി അറിയിച്ചുവെന്നും ബോർഡ് വ്യക്തയാക്കി.
വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഹർജി ദുഷ്ടലാക്കോടെയുള്ളതാണന്നും വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകിയിട്ടുണ്ടന്നും ബോർഡ് ബോധിപ്പിച്ചു.
കോവിഡ് കാരണം 2019-20 കാലഘട്ടത്തിലെ 3 ലക്ഷത്തോളം കിലോ ശർക്കര ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അത് ലേലം ചെയ്തെന്നും സർക്കാർ അറിയിച്ചത് കോടതി രേഖപ്പെടുത്തി. ഹർജിക്കാരന് എതിർപ്പ് ഉണ്ടെങ്കിൽ അറിയിക്കാമെന്ന് കോടതി നിർദേശിച്ചു. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.