കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍ അടക്കം മൂന്ന് പേര്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ ഉള്‍പ്പടെ ആറു പേര്‍ അറസ്റ്റില്‍. അപകടനം നടന്ന രാത്രിയില്‍ ഇവര്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ നശിപ്പിച്ചതിനാണ് അറസ്റ്റ്. ഹോട്ടലുടമ റോയ് വയലാട്ടിലിന് പുറമെ മെല്‍വിന്‍, വിഷ്ണു, ലിന്‍സണ്‍, ഷിജുലാല്‍, അനില്‍ തുടങ്ങിയ ഹോട്ടല്‍ ജീവനക്കാരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ രണ്ട് ഡിവിആറുകളിൽ ഒന്ന് ഇന്നലെ റോയി വയലാട്ടില്‍ ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ല എന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹോട്ടലുടമയ്ക്കെതിരെ അന്വേഷണം വേണമെന്ന് മരിച്ച അന്‍സി കബീറിന്റെ കുടുംബം നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. അപകടം സംഭവിച്ച രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയ് വയലാട്ടിലിന്റെ നിർദേശപ്രകാരം ജീവനക്കാർ നശിപ്പിച്ച കാര്യം അപകടത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതയും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
അന്‍സിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തെ മറ്റൊരു കാര്‍ പിന്തുടർന്നതിന്റെ കാരണം അറിയണമെന്നും പരാതിയില്‍ പറയുന്നു. അപകടത്തെക്കുറിച്ച് വ്യക്തത വരണമെങ്കില്‍ വിപുലമായ അന്വേഷണം ആവശ്യമാണെന്നാണ് കുടുംബത്തിന്റെ അഭിപ്രായം.
നവംബര്‍ ഒന്നാം തിയതിയായിരുന്നു അന്‍സി കബീറും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം കൊച്ചിയില്‍ അപകടത്തില്‍ പെട്ടത്. അപകടസ്ഥലത്ത് വെച്ച് തന്നെ അൻസി കബീറും, അഞ്ജന ഷാജനും മരിച്ചിരുന്നു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്മാന്‍ എന്നിവരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദ് ആഷിഖ് പിന്നീട് മരിച്ചു.