ന്യൂയോർക്ക്: ചരക്ക് കപ്പലിടിച്ച് ബാള്‍ട്ടിമോർ പാലം തകർന്ന സംഭവത്തില്‍ നാഷണല്‍ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ (എൻ.ടി.എസ്.ബി.) റിപ്പോർട്ട് പുറത്ത്.
രാസവസ്തുക്കളും വളരെ വേഗത്തില്‍ തീപിടിക്കുന്ന തരത്തിലുള്ള വസ്തുക്കളും കപ്പലില്‍ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ടില്‍ പറയുന്നു. കപ്പല്‍ പാലത്തിലിടിച്ചതിന് പിന്നാലെ കണ്ടെയ്നറുകളില്‍ ചിലത് തകരുകയും ഇതില്‍ നിന്നുള്ള അപകടകരമായ രാസവസ്തുക്കള്‍ നദിയില്‍ കലരുകയും ചെയ്തിരുന്നുവെന്നും എൻ.ടി.എസ്.ബി. പറഞ്ഞിരുന്നു.
അപകട സാധ്യതയുള്ള സാമഗ്രികളടങ്ങിയ 56 കണ്ടെയ്നറുകളാണ് കപ്പലില്‍ കണ്ടെത്തിയത്. വേഗത്തില്‍ തീപീടിക്കുന്ന തരത്തിലുള്ള വസ്തുക്കള്‍, രാസവസ്തുക്കള്‍, ലിഥിയം അയണ്‍ ബാറ്ററികളടക്കം ഇവയില്‍ ഉണ്ടായിരുന്നുവെന്ന് എൻ.ടി.എസ്.ബി. ഉദ്യോഗസ്ഥ ജെന്നിഫർ ഹോമെൻഡി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചൊവ്വാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് (ഇന്ത്യൻ സമയം പകല്‍ 11) ഫ്രാൻസിസ് സ്കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകർന്നത്. 948 അടി നീളമുള്ള കപ്പല്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്‍ വീണു. മണിക്കൂറില്‍ 15 കിലോമീറ്റർ വേഗത്തിലാണ് കപ്പല്‍ നീങ്ങിയിരുന്നത്. ശ്രീലങ്കയിലേക്കു ചരക്കുമായി യാത്രതിരിച്ച, സിങ്കപ്പൂർ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. മലയാളിയായ ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ സിനർജി മറൈൻ ഗ്രൂപ്പാണ് ‘ദാലി’യുടെ നടത്തിപ്പുകാർ. കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാർ ആയിരുന്നു.
2023-ല്‍ ചിലിയില്‍ നടത്തിയ പരിശോധനയില്‍ കപ്പലിൻറെ ചില യന്ത്രങ്ങള്‍ക്കും കപ്പലിൻറെ ചലനത്തിലും കുഴപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, പിന്നീട് നടന്ന പരിശോധനകളില്‍ പ്രശ്നമില്ലെന്നു വ്യക്തമായതായി സിങ്കപ്പൂരിലെ മാരിറ്റൈം ആൻഡ് പോർട്ട് അതോറിറ്റി പറഞ്ഞു. സിങ്കപ്പൂർ കമ്ബനിയായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമകള്‍. നടത്തിപ്പുകമ്ബനിയായ സിനർജി മറൈൻ ഗ്രൂപ്പിന്റെയും ആസ്ഥാനം സിങ്കപ്പൂരാണ്.