അബുദബി: യുഎഇയില്‍ പെയ്ത ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തും വെള്ളം കയറി.
വീടുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് ഷാർജയില്‍ നിരവധി താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. ദുരിതബാധിത മേഖലയില്‍ ബോട്ടുകള്‍, കയാക്കുകള്‍, ജെറ്റ് സ്കീസ് എന്നിവ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. കുടിയൊഴിപ്പിക്കലിന് ശേഷം, മാറ്റി താമസിപ്പിച്ചവർക്കായി ഭക്ഷണവും വെള്ളവും വൈദ്യസഹായവും എത്തിക്കാൻ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദുരിതബാധിതരുടെ എണ്ണം വിലയിരുത്താൻ ഒരു പ്രത്യേക സംഘം രൂപീകരിച്ചു.
അതേസമയം കഴിഞ്ഞ ദിവസം യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ മഴക്കെടുതിയില്‍ അധികൃതർ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്തബാധിതരെ സഹായിക്കണമെന്നും നിർദേശം നല്‍കിയിരുന്നു. രാജ്യം ഏഴര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴയ്ക്ക് സാക്ഷ്യംവഹിച്ച പശ്ചാത്തലത്തിലാണ് അടിയന്തര നടപടികള്‍ക്ക് പ്രസിഡന്‍റ് നിർദേശം നല്‍കിയത്.