കാശി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഉത്തർപ്രദേശ് (Uttar Pradesh Election 2022) നിലനിർത്താനുള്ള പ്രചരണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും (PM Modi) ബിജെപിയും തുടക്കമിട്ടു. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി വിശ്വാസികൾക്ക് തുറന്നുകൊടുക്കാനെത്തിയ പ്രധാനമന്ത്രി വരാണസിയിൽ തമ്പടിച്ചാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇന്ന് ബിജെപി മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷമായിരിക്കും മോദി ദില്ലിയിലേക്ക് മടങ്ങുക. രാവിലെ പത്ത് മണിമുതൽ ഉച്ചക്ക് രണ്ട് മണിവരെയാണ് മുഖ്യമന്ത്രിയുടെ യോഗം ചേരുന്നത് (BJP Chief Ministers Meeting). അതിന് ശേഷം സ്വര്‍വേദ് മന്തിറിൽ നടക്കുന്ന സദ്ഗുരു സദാഫൽദിയോ വിഹാംഗം യോഗ് സൻസ്ഥാന്‍റെ 98-ാം വാര്‍ഷിക ആഘോഷത്തിലും മോദി പങ്കെടുക്കും. വൈകീട്ടാകും ദില്ലിയിലേക്ക് മടങ്ങുക.
കാശി ഇടനാഴിയുടെ ഉദ്ഘാടനത്തിലൂടെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം എന്ന ലക്ഷ്യത്തിലേക്ക് കൂടിയാണ് ബിജെപി ചുവടുവയ്ക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോൾ നടത്തിയ അതേ പ്രാധാന്യമാണ് യുപിയിൽ കാശി ഇടനാഴിയുടെ ഉദ്ഘാടനത്തിന് ബിജെപി നൽകിയതെന്നതും ശ്രദ്ധേയമാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിനെ ഗംഗാ നന്ദിയുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴിയുടെ ഉദ്ഘാടനം ഇന്നലെയാണ് നരേന്ദ്രമോദി നിർവഹിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം സംബന്ധിച്ച ചടങ്ങിലാണ് ഇടനാഴിയുടെ ഉദ്ഘാടനം മോദി നിർവഹിച്ചത്. ഉദ്ഘാടനം പ്രസംഗത്തിൽ കാശി അതിന്‍റെ ഭൂതകാലചൈതന്യം വീണ്ടെടുത്തുവെന്ന് പറഞ്ഞ മോദി പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. കാശിയുടെ ചരിത്രവും സംസ്കാരവും തകര്‍ക്കാൻ ഔറങ്കസേബ് ശ്രമിച്ചെന്നും കാശിയെ തകര്‍ക്കാൻ ഇനി ആര്‍ക്കുമാകില്ലെന്നും മോദി പറഞ്ഞുവച്ചു.
കാലഭൈരവ ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയ ശേഷമായിരുന്നു വാരാണസിയിൽ മോദിയുടെ നീക്കങ്ങൾ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഗംഗാതീരത്തേക്ക് എത്തിയ മോദി ബോട്ടിൽ സഞ്ചരിച്ച് തീരത്ത് തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തു. ചുവന്ന വസ്ത്രധാരിയായി പിന്നീട് ഗംഗാസ്നാനം. അതിന് ശേഷം വിശ്വനാഥ ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുത്തു. വലിയ ആഘോഷമാക്കിയ ഉദ്ഘാടന ചടങ്ങിന് തന്നെയാണ് വാരാണസി സാക്ഷ്യം വഹിച്ചത്. ഉദ്ഘാടന പ്രസംഗത്തിനിടയിൽ ഗുരുവായൂര്‍ അടക്കമുള്ള രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളുടെ വികസനത്തിനം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിലെ നിര്‍മ്മാണ പ്രവര്‍ത്തകരെ പൂക്കൾ വിതറി അഭിനന്ദിക്കാനും മോദി മറന്നില്ല.