ന്യൂഡൽഹി: ഇന്ത്യൻ സിനിമാരംഗത്ത് പശ്ചാത്തല സംഗീതത്തിനും ഗാനങ്ങൾക്കും പുതുരൂപം നൽകിയ സംഗീത ചക്രവർത്തിക്ക് ഇന്ന് 55-ാം പിറന്നാൾ. സംഗീതരംഗത്ത് പരീക്ഷണങ്ങളുടെ വസന്തം സൃഷ്ടിച്ച കലാകാരൻ ഓസ്‌കറും ഗ്രാമിയും ഗോൾഡൻ ഗ്ലോബും നേടി തന്റെ ജൈത്രയാത്ര തുടരുകയാണ്. ലോക സംഗീത രംഗത്ത് ശ്രദ്ധേയനായ റഹ്മാനെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
സിനിമാ ലോകത്ത് ചിരപ്രതിഷ്ഠ നേടിയ സംഗീത സംവിധായകൻ ആർ.കെ.ശേഖറിന്റെ മകനായിട്ടാണ് ചെന്നൈയിൽ റഹ്മാൻ ജനിച്ചത്. 1992ലാണ് റഹ്മാൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത തന്റെ റോജ സിനിമയാണ് റഹ്മാന്റെ ആദ്യ ചിത്രം. സംഗീതംകൊണ്ട് മാത്രം സൂപ്പർഹിറ്റായി മാറിയ റോജയിലൂടെ റഹ്മ്മാൻ തമിഴും കടന്ന് ബോളിവുഡിലും വളരെവേഗം താരമായി മാറി.
അതുവരെ തമിഴ് സംഗീത രംഗത്തുണ്ടായിരുന്ന ബഹളമയമായ പല ശൈലികളേയും മാറ്റിമറിച്ചായിരുന്നു പീയാനോവിൽ റഹ്മാന്റെ വിരലുകൾ ഒഴുകി നടന്നത്. നിരവധി പുതുഗായകരെ തന്റെ പരീക്ഷണത്തിലൂടെ സംഗീതലോകത്ത് എത്തിച്ചതോടെ റോജയേയും റഹ്മാനേയും ജനങ്ങൾ മനസ്സിൽ പ്രതിഷ്ഠിച്ചു. 2008ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ വിദേശ സംവിധായകന്റെ ചിത്രം സ്ലംഡോഗ് മില്യണയറിന്റെ പശ്ചാത്തല സംഗീതത്തിന് റഹ്മ്മാനൊപ്പം പശ്ചാത്തല ശബ്ദ സന്നിവേശത്തിന് റസൂൽപൂക്കുട്ടിയും ഓസ്‌കർ നേടി.
ആറുതവണയാണ് ദേശീയ ചലച്ചിത്ര ബഹുമതി റഹ്മാനെ തേടിയെത്തിയത്. രണ്ട് തവണ അക്കാദമി ബഹുമതി, രണ്ട് തവണ ഗ്രാമി ബഹുമതി, ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ എന്നിവ യ്‌ക്കൊപ്പം നിരവധി തവണ ഫിലിംഫെയർ ബഹുമതിയും റഹ്മാനെ തേടിയെത്തി. ബോംബെ, ദിൽ സേ, താൾ, സാഥിയാ, ഗുരു, ജോധാ അഖ്ബർ എന്നിവ റഹ്മാന്റെ സംഗീതത്താൽ സൂപ്പർഹിറ്റായ ചിത്രങ്ങളാണ്.
മികച്ച സംഗീത ആൽബങ്ങളാണ് റഹ്മാനെ യുവാക്കളുടെ ഹരമാക്കിയത്. ദേശഭക്തിയുടെ ആധുനിക സംഗീത രൂപം തന്നെ അണിയിച്ചൊരുക്കിയ 1997ലെ വന്ദേ മാതരം ആൽബം വൻ ഹിറ്റായി. മാ തുച്ഛേ സലാം എന്ന ഗാനം ഇന്നും യുവാക്കളുടെ നാവിൽ തത്തിക്കളിക്കുന്നു.