ന്യു ജേഴ്‌സി: ഫോമാ മിഡ് അറ്റലാന്റിക്ക് റീജിയന്റെ ഫാമിലി നൈറ്റ് വ്യത്യസ്തമായ പരിപാടികൾ കൊണ്ടും പകെടുത്ത അംഗങ്ങളുടെയും നേതാക്കളുടെയും സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. റോസൽ പാർക്കിലെ കാസ ഡെൽ റെയ് എന്ന പുതിയ ഹാളിൽ കലാപരിപാടികളും ഫോമാ കൺവൻഷൻ കിക്ക് ഓഫും സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തലും പുത്തൻ അനുഭവമായി. ഉക്രെയ്നിൻ യുദ്ധത്തിലെ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
റീജിയണൽ വൈസ് പ്രസിഡന്റ് ബൈജു വർഗീസ് സ്വാഗതത്തിൽ 150 ൽ പരം പേരെ പ്രതീക്ഷിച്ചപ്പോൾ അതിന്റെ ഇരട്ടിയിലധികം പേർ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ചു. നേരത്തെ ആർ.വി.പിമാരായിരുന്ന ജിബി തോമസ്, സാബു സ്ക്കറിയ, ബോബി തോമസ് തുടങ്ങിയവർ കാട്ടിത്തന്ന പാതയിലൂടെ പോകുന്നതിനാൽ തങ്ങളുടെ പ്രവർത്തനം എളുപ്പമായി. ഫോമായിലെ 12 റീജിയനുകളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്നതിലൊന്നാണ് മിഡ് അറ്റലാന്റിക് റീജിയൻ എന്നതിൽ സന്തോഷമുണ്ട്.
ഈ ചടങ്ങിലേക്ക് സംഘടനയുടെ മിക്കവാറുമെല്ലാ നേതാക്കളും എത്തിച്ചേർന്നതും അഭിമാനകരമായി. ഫോമായുടെ എല്ലാ നല്ലകാര്യങ്ങൾക്കും ഈ റീജിയൻ എന്നും മുൻനിരയിൽ പിന്തുണയുമായി ഉണ്ടാകുമെന്നു ബൈജു പറഞ്ഞു.
ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തിൽ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിൽ താൻ എത്രമാത്രം ആഹ്ലാദഭരിതനാണെന്നു പറഞ്ഞറിയിക്കാൻ വയ്യ എന്ന് ചൂണ്ടിക്കാട്ടി. ഫോമയുടെ ഏറ്റവും കരുത്തുറ്റ റീജിയനുകളിലൊന്നായത്. ദേശീയ ഭാരവാഹികളായ ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോ. ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ ഇവിടെയുണ്ട്. സെക്രട്ടറി ഉണ്ണികൃഷ്ണനും ജോ. സെക്രട്ടറി ജോസ് മണക്കാട്ടിനും എത്താൻ കഴിഞ്ഞില്ല.
കോവിഡ് മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ് തങ്ങളുടെ ടീം സ്ഥാനമേൽക്കുന്നത്. ആ അനിശ്ചിതത്വത്തിൽ എന്ത് ചെയ്യണമെന്ന് വ്യക്തമല്ലായിരുന്നു. നമ്മുടെ സുഹൃത്തുക്കളിൽപലരും വിട പറയുന്ന അവസ്ഥ. എന്നാൽ അലസരായിരിക്കാൻ തങ്ങൾ ഒരുക്കമല്ലായിരുന്നു. വിടപറഞ്ഞവർക്ക് സൂമിലൂടെ യാത്രാമൊഴി സംഘടിപ്പിച്ചു. നൂറുകണക്കിനാളുകളും മതമേലധ്യക്ഷന്മാരും വികാരനിർഭരമായ ആ ചടങ്ങിൽ പങ്കെടുത്തു.
പിന്നീട് ഓരോ ദിവസവും എന്തെങ്കിലും ഒരു പരിപാടി കാണും എന്നതായി സ്ഥിതി. അതിനു പുറമെ ഇവിടെ കുടുങ്ങിപ്പോയ ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റും സഹായമെത്തിക്കാനും ഫോമാ മുൻപോട്ടു വന്നു. ഗായകൻ സോമദാസ് മരിച്ചപ്പോൾ മണിക്കൂറുകൾക്കുള്ളിൽ 10 ലക്ഷം രൂപ സമാഹരിച്ചു നൽകി. അത് പോലെ അലബാമയിൽ മലയാളി പെൺകുട്ടി മുകൾ നിലയിലുള്ള ആളുടെ വെടിയേറ്റു മരിച്ചപ്പോൾ സംസ്കാര ചടങ്ങുകൾക്കായി 10000 ഡോളർ സമാഹരിച്ചു നൽകിയത് 12 മണിക്കൂറിനുള്ളിലാണ്.
അതിനു പുറമെയാണ് നാട്ടിലേക്ക് നൽകിയ സഹായങ്ങൾ. നാല് കോടി രൂപയുടെ സഹായങ്ങൾ ഫോമാ എത്തിച്ചു. വെന്റിലേറ്റർ വാങ്ങാൻ ആദ്യ തുക 8000 ഡോളർ നൽകിയത് അഡ്വൈസറി ബോർഡ് ചെയർ ജോണ് സി വർഗീസ് (സലിം) ആയിരുന്നു. ദിലീപ് വർഗീസിനെയും മറക്കാനാവില്ല. വെന്റിലേറ്ററിനായി ഒരു ലക്ഷം ഡോളർ ആവശ്യമുള്ളപ്പോൾ ബാക്കിവന്ന തുക തന്ന് സഹായിച്ചത് അദ്ദേഹമാണ്.
ഇതിനിടയിൽ തങ്ങൾക്കെതിരെ അപവാദ പ്രചാരണമുണ്ടായി. എങ്കിലും ഞങ്ങൾ പതറിയില്ല. അംഗങ്ങൾ നൽകിയ ഊർജവും പിന്തുണയുമാണ് തങ്ങളെ ആ പ്രചാരണത്തിൽ പതറിപ്പോകാതിരിക്കാൻ സഹായിച്ചത്. ഫോമായിലെ വനിതകൾ തങ്ങളുടെ പിന്നിൽ, അടിയുറച്ച് നിന്നു. അതിനു എത്രമാത്രം നന്ദി പറയണമെന്നറിയില്ല.
വനിതകള്ക്കും യുവജനതക്കും വലിയ പ്രാധാന്യം ഫോമാ നൽകുന്നു. ഇപ്രാവശ്യം എട്ടോളം വനിതകൾ മത്സരരംഗത്തുണ്ടെന്നത് തന്നെയാണ് തെളിവ്.
കോവിഡ് കാലം ചിലതൊക്കെ പഠിപ്പിച്ചു. നമ്മുടെ ജീവിതത്തിനു ഇത്രയൊക്കെയേ വിലയുള്ളുവെന്ന് കോവിഡ് തെളിയിച്ചു. അതിനാൽ പരസ്പരം സ്നേഹിച്ചും സഹകരിച്ചും മുന്നേറുകയാണ് ഉത്തമം. ജാതി മത ഭിന്നതകളൊന്നും നമുക്കില്ല. മലയാളി എന്ന ഒരൊറ്റ ലേബൽ മാത്രമാണ് നമുക്കുള്ളത്.
ഏതാനും മാസങ്ങൾ കൂടിയേയുള്ളു തങ്ങളുടെ കാലാവധി തീരാൻ. കാൻകൂണിൽ നടക്കുന്ന കൺവൻഷൻ വലിയ വിജയമാക്കി ഫോമായുടെ യശസ് ഉയർത്താം-അനിയൻ ജോർജ് പറഞ്ഞു.
അര മില്യനോളം ഡോളർ സേവനപ്രവർത്തനത്തിന് നൽകാനായത് ഫോമായുടെ മികവ് തെളിയിക്കുന്നതായി ട്രഷറർ തോമസ് ടി. ഉമ്മൻ ചൂണ്ടിക്കാട്ടി. ഇപ്രാവശ്യം ഇലെക്ഷനിൽ പാനലുകൾ ശക്തമായി വന്നത് തന്നെ മികച്ച പ്രവർത്തനം സംഘടനയിൽ നടക്കുന്നു എന്നതിന്റെ മറ്റൊരു തെളിവാണ്. സംഘടന ദുർബലമാണെങ്കിൽ നേതൃരംഗത്തേക്കു വരാൻ ആളുകൾ മടിക്കും.
തുടർന്ന് ആർ.വി.പിബൈജൂ വർഗീസ് നാഷണൽ കമ്മിറ്റി അംഗങ്ങളായ അനു സക്കറിയ, കുരുവിള ജെയിംസ്, മനോജ് വർഗീസ് എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. അതിനു ശേഷം മറ്റു നേതാക്കളും ദീപം തെളിയിച്ചു.
ചടങ്ങിൽ ഒട്ടേറെ പേര് കാൻകൂൺ കൺവൻഷനു രജിസ്ട്രേഷൻ കൈമാറുകയും തുക നൽകുകയും ചെയ്തു. കിക്ക് ഓഫിൽ ജെയിംസ് ജോർജ് (ബിസിനസ് ഫോറം ചെയർമാൻ) ആമുഖപ്രസംഗം നടത്തി.
അടുത്ത ഭാരവാഹികളായി മത്സരിക്കുന്ന രണ്ട് പാനലുകളെയും ചടങ്ങിൽ പരിചയപ്പെടുത്തി. ജെയിംസ് ഇല്ലിക്കൽ നയിക്കുന്ന ടീം അംഗങ്ങളും ഡോ. ജേക്കബ് തോമസ് നയിക്കുന്ന ടീം അംഗങ്ങളും അംഗങ്ങളെ അഭിവാദ്യം ചെയ്തു.
അനു സ്കറിയ (ദേശീയ കമ്മിറ്റി അംഗം) പുതിയ പ്രസിഡന്റുമാർ ഉൾപ്പെടെ 6 അസോസിയേഷൻ പ്രസിഡന്റുമാരെ പരിചയപ്പെടുത്തി. KANJ – ജോസഫ് ഇടിക്കുള; കെഎസ്എൻജെ – ജിയോ ജോസഫ്;
മാപ്പ് – തോമസ് ചാണ്ടി; കല – ജോജോ കോട്ടൂർ; എസ്‌ജെഎംഎ – രാജു എം വർഗീസ്; ഡെൽമ – ബിജു ദാസ് എന്നിവർ.
റീജിയണൽ സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ പങ്കെടുത്തവർക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും നന്ദി പറഞ്ഞു.
ബിന്ദിയ ശബരി, ജെംസൺ കുര്യാക്കോസ്, സിബി ഡേവിഡ് എന്നിവരായിരുന്നു എംസിമാർ. ബൈജു വർഗീസിന് പുറമെ ഡോ. ജയ്മോൾ ശ്രീധർ, ശ്രീദേവി അജിത്കുമാർ എന്നിവരാണ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്.
പ്രാർത്ഥനാ ഗാനം വേദ ശബരിനാഥ് അവതരിപ്പിച്ചു.
റുബീന സുധർമന്റെ (കലാ സംവിധായിക) വേദിക പെർഫോമിംഗ് ആർട്‌സ് ഉദ്ഘാടന നൃത്തം അവതരിപ്പിച്ചു.
മാലിനി നായർ നേതൃത്വം നൽകുന്ന സൗപർണിക ഡാൻസ് അക്കാദമിയുടെ ബോളിവുഡ് മെഡ്‌ലി, ബിന്ദിയ ശബരി നേതൃത്വം നൽകുന്ന മയൂര സ്കൂൾ ഓഫ് ആർട്സ് എന്നിവയിലെ കലാകാരികളുറെ നൃത്തം ഹൃദയഹാരിയായി.
ശബരിനാഥ് നായർ, റോഷിൻ മാമ്മൻ, ശ്രീദേവി അജിത്കുമാർ, ജെംസൺ കുര്യാക്കോസ് തുടങ്ങിയവർ ഗാനങ്ങളാലപിച്ചു.
അഞ്ജലി ജയറാം (ശിവ മുരളി കലാക്ഷേത്രയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ) മോഹിനിയാട്ടം അവതരിപ്പിച്ചു
വിമൻസ് ഫോറത്തിന്റെ മയൂഖം കിരീടധാരണത്തിനു ദീപ്തി നായരും വിമൻസ് ഫോറം ചെയർ ലാലി കളപ്പുരയ്ക്കലുംനേതൃത്വം നൽകി. മാലിനി നായരെ ചടങ്ങിൽ കിരീടമണിയിച്ചു.
എല്ലാവർക്കും വേണ്ടിയുള്ള നൃത്തവേദിക്ക് നേതൃത്വം നൽകിയത് ജിത്തു കൊട്ടാരക്കര – ട്രൈസ്റ്റേറ്റ് ഡാൻസ് കമ്പനിയാണ്.