ഒന്നാം പ്രതി പുറത്തേക്കും എട്ടാം പ്രതി അകത്തേക്കുമോ?
നടിയെ ആക്രമിച്ച കേസിൽ അഞ്ചു വർഷമായി വിചാരണ തടവുകാരനായി കഴിയുന്ന ഒന്നാം പ്രതി എൻ എസ് സുനിൽ എന്ന പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി ബുധനാഴ്ച്ച കേരള സർക്കാരിനു നോട്ടീസ് അയച്ചു. അതേ സമയം, ഈ കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന രണ്ടാം കേസിൽ ഹൈക്കോടതി അനുവദിച്ച ജാമ്യം നാളെ (വ്യാഴാഴ്ച്ച) റദ്ദാകുമോ എന്ന ചോദ്യം ഉയരുന്നു.
ദിലീപിനു ഒരു മാസം നീണ്ട വിചാരണയ്ക്കു ശേഷം നൽകിയ ജാമ്യം റദ്ദാക്കി കിട്ടാൻ ക്രൈം ബ്രാഞ്ച് പൊലിസ് സമർപ്പിച്ച ഹർജി നാളെ ഹൈക്കോടതി കേൾക്കും. ചൊവാഴ്ച്ച കേസ് റദ്ദാക്കി കിട്ടണം എന്ന ദിലീപിന്റെ ഹർജി തള്ളുമ്പോൾ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നു ജസ്റ്റിസ് സിയാദുർ റഹ്മാൻ പറഞ്ഞിരുന്നു. തുടരന്വേഷണത്തിന് ദിലീപിനെ റിമാൻഡിൽ എടുത്തു ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നു പൊലിസ് വാദിക്കുന്നു. ജസ്റ്റിസ് കൗഗർ എടപ്പത്താണ് നാളെ വാദം കേൾക്കുക.
പ്രധമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതിക്കു ബോധ്യപ്പെട്ട നിലയ്ക്ക് ദിലീപിന് ഇനി കോടതിയുടെ അനുഭാവം അശേഷം ലഭിക്കില്ലെന്നു പൊലിസ് കരുതുന്നു. ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ, സഹോദരൻ അനൂപ്, അളിയൻ സൂരജ് എന്നിവരെ ചോദ്യം ചെയ്തു കഴിയുമ്പോൾ കുരുക്കു നന്നായി മുറുകും എന്നാണ് പ്രതീക്ഷ.
അതിനിടെ, ദിലീപിന്റെ അഭിഭാഷകൻ അനൂപിനെ മൊഴി നൽകാൻ പരിശീലിപ്പിക്കുന്ന ഓഡിയോ പുറത്തു വിട്ടതിന്റെ പേരിൽ ക്രൈം ബ്രാഞ്ച് സംഘത്തിനെതിരെ അഭിഭാഷകൻ ബാർ കൗൺസിലിൽ പരാതി നൽകി. അഭിഭാഷകർക്കു തൊഴിലിന്റെ ഭാഗ്യമായി നൽകുന്ന പ്രത്യേക അവകാശങ്ങളുടെ ലംഘനമാണ് പൊലിസ് നടത്തിയതെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
നടിയെ തട്ടിക്കൊണ്ടു പോകാൻ ദിലീപിൻറെ കൊട്ടെഷൻ വാങ്ങിയതായി ആരോപിക്കപ്പെടുന്ന സുനിയാണ് ആ കേസിൽ ജാമ്യം ലഭിക്കാത്ത ഏക പ്രതി. മാർച്ച് 29 നു ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്.
രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് കഴിഞ്ഞ മാസം സുപ്രീം കോടതി ജാമ്യം നൽകിയിരുന്നു. ലാൽ പ്രൊഡക്ഷൻസിന്റെ ഡ്രൈവറായിരുന്നു പ്രതി.
നടിയെ തട്ടിക്കൊണ്ടു പോയിട്ടേയില്ല എന്നു വാദിച്ച മാർട്ടിൻ സംഭവ സമയത്തു അവരെ തൃശൂരിലെ ലൊക്കേഷനിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ടു വരികയായിരുന്നു.
ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ് സർക്കാരിനു നോട്ടീസ് അയക്കാൻ ഉത്തരവായത്.