മയിലാടുതുറ: കേരളത്തിലെ തെരുവുനായകളുടെ ശല്യം പോലെ തമിഴ്നാട്ടിലെ ചില ഗ്രാമങ്ങള്‍ കുരങ്ങുകളെ കൊണ്ട് സഹികെട്ടിരിക്കുകയാണ്.
നൂറുകണക്കിന് കുരങ്ങുകള്‍ പെറ്റുപെരുകി മനുഷ്യര്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് മയിലാടുതുറയിലെ ചിറ്റമല്ലി ഗ്രാമം. സഹികെട്ട് കുരങ്ങുപിടുത്തക്കാരുടെ സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.
മയിലാടുതുറ മണവേലിത്തെരുവിലെ കൊല്ലത്തെരു, തോപ്പുത്തെരു, പെരിയത്തെരു എന്നീ പ്രദേശങ്ങളിലെല്ലാം മനുഷ്യരും കുരങ്ങന്മാരും തമ്മിലുള്ള നിരന്തര സംഘര്‍ഷം തുടങ്ങിയിട്ട് അഞ്ചു വര്‍ഷത്തിലേറെയായി. കുരങ്ങുകളെത്തി വിളകള്‍ നശിപ്പിക്കും, വീടുകളുടെ ഓടിളക്കി എറിയും, വീടിനകത്ത് കയറി ഭക്ഷണം എടുത്തു തിന്നും. കുട്ടികളെ ഭയപ്പെടുത്തും. കടി കിട്ടിയാല്‍ ആശുപത്രിയിലും കയറിയിറങ്ങണമെന്ന അവസ്ഥയിലാണ് ഈ ഗ്രാമവാസികള്‍.
ആദ്യകാലത്ത് ചിറ്റമല്ലിയില്‍ കുറച്ചു കുരങ്ങുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഇവ പെറ്റുപെരുകിയതോടെ നാട്ടുകാരുടെ കഷ്ടകാലം ആരംഭിച്ചു. കുരുങ്ങുശല്യം തടയാന്‍ നാട്ടുകാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പരാജയപ്പെടുകയായിരുന്നു. ഗ്രാമസഭയിലും പഞ്ചായത്ത് ഓഫീസിലും പരാതി നല്‍കി മടുത്തിരിക്കുകയാണ് ഗ്രാമവാസികള്‍. ഒടുവില്‍ കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ വീട്ടമ്മമാര്‍ കൂട്ടത്തോടെ എത്തി പരാതി പറഞ്ഞതോടെ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വനംവകുപ്പ് ഗ്രാമത്തില്‍ കൂടുകള്‍ സ്ഥാപിച്ചു.
ആദ്യ ദിവസം 12 കുരങ്ങുകളാണ് കെണിയിലായത്. ഇവയെ ദൂരെ നാട്ടുകാര്‍ക്ക് ശല്യമാവാത്ത എവിടെയെങ്കിലും തുറന്നുവിടാനാണ് പദ്ധതി. ഏതായാലും കുരങ്ങുപിടുത്തം തുടങ്ങിയതിന്‍റെ ആശ്വാസത്തിലാണ് ചിറ്റമല്ലി ഗ്രാമവാസികള്‍.